തിരുവനന്തപുരം: ഈ അധ്യയന വർഷത്തിൽ 25 ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കിയത് വിവാദമായത്തോടെ സ്‌കൂള്‍ വിദ്യാഭ്യാസ കലണ്ടര്‍ പരിഷ്‌കരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് വിദഗ്ധ സമിതിയെ നിയോഗിച്ചു. ഹൈക്കോടതി നിര്‍ദേശമനുസരിച്ചാണ് നടപടി. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ടു മാസമാണ് സമയം അനുവദിച്ചിരിക്കുന്നത്.
ഈ അധ്യയനവര്‍ഷം 220 പ്രവൃത്തിദിനങ്ങളുമായി സര്‍ക്കാര്‍ പുറത്തിറക്കിയ സ്‌കൂള്‍ വിദ്യാഭ്യാസ കലണ്ടര്‍ വലിയ വിവാദമായിരുന്നു. ഉദ്യോഗസ്ഥതല ഗൂഢാലോചനയിലാണ് കലണ്ടര്‍ പുറത്തിറക്കിയതെന്നും, ഇത് വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്നായിരുന്നു അധ്യാപക സംഘടനകളുടെ ആരോപണം.
അതുകൊണ്ടുതന്നെ കലണ്ടര്‍ ബഹിഷ്‌കരിക്കാനായിരുന്നു ഭൂരിപക്ഷം അധ്യാപക സംഘടനകളുടെയും തീരുമാനം. കഴിഞ്ഞ വര്‍ഷം 210 പ്രവൃത്തിദിനങ്ങളാക്കി ഉയര്‍ത്തിയത് പ്രതിഷേധത്തെത്തുടര്‍ന്ന് 205 ആക്കി കുറച്ചിരുന്നു.
സ്വകാര്യ മാനേജ്മെന്‍റുകള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ വിധി. ഇതനുസരിച്ച് 220 അധ്യയന ദിവസങ്ങള്‍ ഉറപ്പാക്കിയില്ലെങ്കില്‍ പൊതുവിദ്യാഭ്യാസ ഡയറക്റ്റർ കോടതി അലക്ഷ്യ നടപടി നേരിടേണ്ടി വരുമായിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ചില അധ്യാപക സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
തുടർന്ന് കോടതി ഈ നടപടി പുനഃപരിശോധിക്കാനും ബന്ധപ്പെട്ട കക്ഷികളുടെ ഭാഗം കേള്‍ക്കാനും നിര്‍ദേശിച്ചു. തുടര്‍ന്ന് 2024 സെപ്റ്റംബര്‍ 9ന് സര്‍ക്കാര്‍ വിഷയത്തില്‍ വിശദമായ ഹിയറിങ് നടത്തി. ഇതിനു പിന്നാലെയാണ് ഇതിനെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധ സമിതി രൂപവത്കരിക്കുകയായിരുന്നു.