സണ്ണി ജോസഫ്
കണ്ണൂര്‍: സമൂഹ മാധ്യമങ്ങളിലൂടെ കെപിസിസി ലെറ്റർ പാഡിൽ വ്യാജ കത്ത് പ്രചരിപ്പിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫിന്‍റെ പരാതിയിൽ സൈബര്‍ പൊലീസാണ് കേസെടുത്തത്. കെപിസിസി ലെറ്റർ പാഡിൽ വ്യാജ കത്ത് പ്രചരിപ്പിച്ചെന്നാണ് അദ്ദേഹം നൽകിയ പരാതിയിൽ പറയുന്നത്.
കെ. സുധാകരൻ അനുകൂലികളായ അഡ്വ.കെ.ജെ. ജോസഫ്, അബ്ദുൽ ഖാദര്‍ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്.
കണ്ണൂര്‍ എംപി കെ.സുധാകരന് നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കരുതെന്നാവശ്യപ്പെട്ട് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെക്ക് സണ്ണി ജോസഫ് കത്ത് നല്‍കി എന്ന തരത്തിൽ രണ്ട് പേരുടെയും ഫെയ്സ്ബുക്ക് അക്കൗണ്ട് വഴിയായിരുന്നു പ്രചരണം. എന്നാൽ തനിക്കെതിരെയുള്ള കത്ത് വ്യാജമാണെന്ന് താൻ വിശ്വസിക്കുന്നില്ലെന്നായിരുന്നു കെ.സുധാകരൻ എംപി യുടെ നിലപാട്. സംഭവത്തിൽ അന്വേഷണം വേണമെന്നും സുധാകരൻ ആവശ്യപ്പെട്ടിരുന്നു. സുധാകരനെതിരേയുള്ള കത്ത് പുറത്തു വന്നത് കോൺഗ്രസിൽ ഗ്രൂപ്പ് പോര് ശക്തമാക്കിയിരുന്നു. പേരാവൂരിലെ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച സണ്ണി ജോസഫിന് ഏറെ പ്രതിസന്ധി സൃഷ്ടിച്ചതായിരുന്നു കത്തും അതിനെ തുടർന്നുണ്ടായ വിവാദങ്ങളും. ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് സണ്ണി ജോസഫ് കെപിസിസി അധ്യക്ഷ പദവി രാജി വയ്ക്കണമെന്ന ആവശ്യവും ഉയർന്നിരുന്നു.