രതീഷ് കുമാർ
വയനാട്: വനം വകുപ്പ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഫോറസ്റ്റ് ഓഫിസർ രതീഷ് കുമാറിന് സസ്പെൻഷൻ. ഉദ്യോഗസ്ഥയോട് രതീഷ് കുമാർ നടത്തിയ മാപ്പപേക്ഷ അടക്കമുളള ശബ്ദരേഖ പുറത്തുവന്നതിനു പിന്നാലെയാണ് നടപടി. പരാതിയിൽ നിന്ന് പിൻമാറാൻ രതീഷ് കുമാർ യുവതിക്ക് മേൽ സമ്മർദം ചെലുത്തുന്നതാണ് ശബ്ദ രേഖയിലുളളത്.
തെറ്റ് പറ്റിപ്പോയെന്നും നാറ്റിക്കരുതെന്നും രതീഷ് കുമാർ പറയുന്നത് ശബ്ദരേഖയിലുണ്ട്. കേസിനു പോകാതിരുന്നാൽ എന്തു ചെയ്യാനും തയാറാണെന്നും രതീഷ് കുമാർ പറയുന്നു.
വനം വകുപ്പ് ഉദ്യോഗസ്ഥയ്ക്ക് രതീഷ് പണം വാഗ്ദാനം ചെയ്ത് സ്വാധീനിക്കാനും ശ്രമിച്ചിട്ടുണ്ട്. തനിക്കു നേരിട്ട അപമാനത്തിന് ആരു മറുപടി പറയുമെന്ന് പ്രതിയോട് ഉദ്യോഗസ്ഥ തിരിച്ച് ചോദിക്കുന്നുണ്ട്.
സുഗന്ധഗിരി സെക്ഷൻ ഫോറസ്റ്റ് ഓഫിസറായ രതീഷ് കുമാറിനെതിരേ കഴിഞ്ഞ ആഴ്ചയാണ് പരാതി ഉയര്‍ന്നത്. ഫോറസ്റ്റ് ഓഫിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥ തന്നെയാണ് പരാതി നൽകിയത്. സംഭവത്തിൽ പടിഞ്ഞാറത്തറ പൊലീസ് അന്വേഷണം തുടരുകയാണ്.
പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ വനം വകുപ്പ് രതീഷ് കുമാറിനെ സുഗന്ധഗിരിയിൽ നിന്ന് കൽപ്പറ്റയിലേക്ക് സ്ഥലം മാറ്റിയിരുന്നു. വനം വകുപ്പും സംഭവം അന്വേഷിക്കുന്നുണ്ട്.