രണ്ടാമത് മന്തി റൈസ് ചോദിച്ചതിന് വിദ്യാർഥികൾക്ക് മർദനം, കടയുടമയും ജീവനക്കാരും കസ്റ്റഡിയിൽ
തിരുവനന്തപുരം: രണ്ടാമത് മന്തി റൈസ് ചോദിച്ചതിന് പ്രായപൂർത്തിയാകാത്ത വിദ്യാർഥികളെ മർദിച്ചതായി പരാതി. കഴക്കൂട്ടം 'ക്യാപ്പിറ്റൽ മന്തി' എന്ന ഹോട്ടലിലാണ് സംഭവമുണ്ടായത്. മന്തി കഴിക്കാനെത്തിയ നാലംഗ വിദ്യാർഥികളെ ഹോട്ടലിലെ ജീവനക്കാർ മർദിക്കുകയായിരുന്നു. കുട്ടികളുടെ മാതാപിതാക്കളുടെ പരാതിയിൽ കടയുടമയെയും ജീവനക്കാരെയും പേട്ട പോലീസ് കസ്റ്റഡിയിലെടുത്തു.
ഹോട്ടലിൽനിന്ന് വിദ്യാർഥികൾ മന്തി വാങ്ങി. രണ്ടാമത് മന്തി ചോറ് ചോദിച്ചതാണ് തർക്കങ്ങൾക്ക് കാരണമായത്. രണ്ടാമത് ചോറ് ചോദിച്ചപ്പോൾ ഹോട്ടലുകാർ തരില്ലെന്ന് പറയുകയും പൈസ കൊടുത്ത് വാങ്ങാമെന്ന് കുട്ടികൾ പറഞ്ഞിട്ടും ചോറില്ലെന്ന് പറഞ്ഞ് ഇവരെ പുറത്താക്കുകയും ചെയ്തെന്നാണ് പരാതി. ഇതിനെച്ചൊല്ലി ഹോട്ടൽ ജീവനക്കാരും വിദ്യാർഥികളും തമ്മിൽ വാക്കേറ്റമുണ്ടാകുകയും തുടർന്ന് ജീവനക്കാർ കുട്ടികളെ മർദിക്കുകയുമായിരുന്നു. മർദനത്തിൽ കുട്ടികളുടെ തലയ്ക്കും ദേഹത്തും ഉൾപ്പെടെ പരുക്കേറ്റിട്ടുണ്ട്.
ഹോട്ടലിലെ ജീവനക്കാരും പുറത്തുനിന്നു വിളിച്ചുവരുത്തിയ ആളുകളും ഉൾപ്പെടെ ഇരുപതോളം പേർ ചേർന്നാണ് കുട്ടികളെ ഉപദ്രവിച്ചതെന്നാണ് രക്ഷിതാക്കൾ പറയുന്നത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി പേട്ട പോലീസ് അറിയിച്ചു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും.