സജി ചെറിയാൻ, ജി. സുധാകരൻ
തിരുവനന്തപുരം: സൈബർ ആക്രമണങ്ങൾക്കു പിന്നിൽ പാർട്ടിയിലെ ചിലരാണെന്ന മുതിർന്ന സിപിഎം നേതാവ് ജി. സുധാകരന്‍റെ ആരോപണത്തോട് പ്രതികരിച്ച് മന്ത്രി സജി ചെറിയാൻ. സുധാകരൻ പാർട്ടിയുമായി ചേർന്നു പോകണമെന്നും പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനു വേണ്ടി പ്രവർത്തിക്കണമെന്നും സജി ചെറിയാൻ പറഞ്ഞു.
പ്രശ്നങ്ങൾ തുറന്ന മനസോടെ ചർച്ച ചെയ്യാൻ തയാറാണെന്നും എന്നാൽ അദ്ദേഹത്തെ വ‍്യക്തിപരമായി ആക്ഷേപിക്കുന്ന കാര‍്യം അംഗീകരിക്കില്ലെന്നും അതെല്ലാം പാർട്ടി താക്കീത് ചെയ്ത് നിർത്തുമെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.
എന്നാൽ സജി ചെറിയാന് മറുപടിയുമായി ജി. സുധാകരൻ രംഗത്തെത്തി. തന്നെ ഉപദേശിക്കാൻ സജി ചെറിയാനായിട്ടില്ലെന്നും സൂക്ഷിച്ച് സംസാരിക്കണമെന്നും സജി ചെറിയാന് അതിനുള്ള പക്വതയുമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തന്നെ പുറത്താക്കാൻ സജി ചെറിയാൻ ശ്രമിച്ചുവെന്നും സുധാകരൻ ആരോപിച്ചു. പുറത്താക്കിയെന്നു പറഞ്ഞ് ചിലർ പടക്കം പൊട്ടിച്ച് പാർട്ടി നടത്തിയെന്നും അതിൽ സജി ചെറിയാനും പങ്കാളിയാണെന്നും സജി ചെറിയാനെതിരേ പാർട്ടി നടപടി സ്വീകരിക്കണമെന്നും സുധാകരൻ പറഞ്ഞു.