കാസർകോട്: എഴുത്തുകാർ സർക്കാരിനൊപ്പം നിൽക്കണമെന്ന എം. മുകുന്ദന്‍റെ പരാമർശത്തെ വിമർശിച്ച് മുതിർന്ന സിപിഎം നേതാവ് ജി. സുധാകരൻ. മുകുന്ദന്‍റെ പരാമർശം അവസരവാദപരമാണെന്നും ഇങ്ങനെയാണോ എഴുത്തുകാർ പറയേണ്ടതെന്നും ഇതാണോ മാതൃകയെന്നും സുധാകരൻ ചോദിച്ചു. 'സർക്കാരുമായി എഴുത്തുകാർ സഹകരിച്ചു പോകണമെന്നാണ് എം. മുകുന്ദൻ പറഞ്ഞത്.
അത് ഏത് സർക്കാരിനെ ഉദ്ദേശിച്ചാണ് പറഞ്ഞതെന്ന് അറിയില്ല. ഉദ്ദേശിച്ച സർക്കാരിന്‍റെ സ്ഥാനത്ത് മറ്റൊരു സർക്കാർ വന്നാൽ അവരെയും പിന്തുണയ്ക്കണമെന്നാണല്ലോ അതിന് അർഥം. അത് അവസരവാദമാണല്ലോ. ഇങ്ങനെയാണോ എഴുത്തുകാർ പറയേണ്ടത്? ഇതാണോ മാതൃക?' സുധാകരൻ ചോദിച്ചു.
കലയും നാടകവും എല്ലാകാലത്തും ഭരണകൂടത്തെ എതിർക്കുന്നതാണെന്നും ഭരണകൂടത്തിന്‍റെ ക്രൂരതകളെ എതിർക്കണമെന്നും സുധാകരൻ പറഞ്ഞു. അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ കേരള നിയമസഭയുടെ സാഹിത‍്യപുരസ്കാരം സ്വീകരിച്ച് സംസാരിക്കുമ്പോഴായിരുന്നു മുകുന്ദന്‍റെ പരാമർശം.
അധികാരത്തിന്‍റെ കൂടെ എഴുത്തുകാർ നിൽകരുതെന്ന് പറയുന്നത് തെറ്റായ ധാരണയാണെന്നും പുരസ്കാരം കിട്ടിയാലും ഇല്ലെങ്കിലും എഴുത്തുകാർ സർക്കാരിനൊപ്പം നിൽകണമെന്നുമായിരുന്നു എം. മുകുന്ദൻ പറഞ്ഞത്.