വികസന നിർദേശങ്ങൾ നടപ്പാക്കാൻ 18 അംഗ സമിതിയെ പ്രഖ്യാപിച്ചു; ആഗോള അയ്യപ്പ സംഗമത്തിന് സമാപനം
പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമം അവസാനിച്ചു. ശബരിമല വികസനത്തിന് 18 അംഗ സമിതി പ്രഖ്യാപിച്ചുകൊണ്ടാണ് സംഗമത്തിന് സമാപനമായത്. സംഗമത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ജാതിമത ചിന്തകൾക്കും വിശ്വാസങ്ങൾക്കുമപ്പുറം എല്ലാവരും ഒരുമിച്ചെത്തുന്ന സ്ഥലമാണ് ശബരിമലയെന്നും സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ‍്യമന്ത്രി പറഞ്ഞു.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ എന്നീ ഹൈന്ദവ സംഘടനകളും തമിഴ്നാടിന്‍റെ പ്രതിനിധിയായി മന്ത്രിമാരായ ശേഖർ ബാബു, പഴനിവേൽ ത്യാഗരാജനും പരിപാടിയിൽ പങ്കെടുത്തു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ആശംസ സന്ദേശം മന്ത്രി വി.എൻ. വാസവൻ വേദിയിൽ വായിച്ചു. വിവാദങ്ങളെ തുടർന്ന് സന്നിധാനത്തു നിന്ന് മാറ്റി നിർത്തപ്പെട്ട കണ്ഠരര് മോഹനനും അയ്യപ്പ സംഗമ വേദിയിലെ വിളക്ക് തെളിയിക്കാനുള്ളവരുടെ കൂട്ടത്തിലുണ്ടായിരുന്നു.
ദേവസ്വം ബോർഡ് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ സംഗമത്തിൽ ഉയർന്ന വികസന പ്രവർത്തനങ്ങൾക്കായി 18 അംഗ സമിതി രൂപീകരിച്ചതായി ദേവസ്വം മന്ത്രി വി.എസ്. വാസവൻ അറിയിച്ചു. മാത്രമല്ല, ഒക്ടോബറിൽ രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമല സന്ദർശിക്കുമെന്നും ഇതുസംബന്ധിച്ച ആശയവിനിമയം രാഷ്ട്രപതി ഭവൻ നടത്തിയതായും അദ്ദേഹം അറിയിച്ചു.