ആഗോള അയപ്പ സംഗമം നടത്തിയതിൽ ദേവസ്വം ബോർഡിന് 3.4 കോടി നഷ്ടം; ഓഡിറ്റ് റിപ്പോർട്ട് പുറത്ത്
പത്തനംതിട്ട: സംസ്ഥാന സർക്കാർ ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടമുണ്ടായതായി ഓഡിറ്റ് റിപ്പോർട്ട്. ഓഡിറ്റ് റിപ്പോർട്ട് ബുധനാഴ്ച തന്നെ കോടതിയിൽ സമർപ്പിക്കും.
സംസ്ഥാന സർക്കാരിൽ നിന്നോ ദേവസ്വം ബോർഡിൽ നിന്നോ അയ്യപ്പ സംഗമത്തിനായി പണം കൈപ്പറ്റരുതെന്ന് കോടതിയുടെ കർശന നിർദേശമുണ്ടായിരുന്നുവെങ്കിലും അത് ലംഘിച്ചതായുള്ള സൂചനകളാണ് നിലവിൽ പുറത്തു വരുന്നത്.
അയ്യപ്പ സംഗമം നടത്തുന്നതിനായുള്ള പണം സ്പോൺസർഷിപ്പിലൂടെ കണ്ടെത്താമെന്നായിരുന്നു ദേവസ്വം ബോർഡ് പ്രതീക്ഷിച്ചിരുന്നത്. ഏകദേശം 8 കോടി രൂപ ചെലവ് വരുമെന്നാണ് നേരത്തെ ദേവസ്വം വകുപ്പ് മന്ത്രി വാർത്താ സമ്മേളനത്തിലൂടെ വ‍്യക്തമാക്കിയത്.
എന്നാൽ എത്ര രൂപ സ്പോൺസർഷിപ്പിലൂടെ കണ്ടെത്തിയെന്ന കാര‍്യത്തിൽ വ‍്യക്തതയില്ല. ഫണ്ട് വിനിയോഗത്തിൽ ദേവസ്വം ബോർഡിന് വീഴ്ച സംഭവിച്ചെന്നാണ് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നത്.