മന്ത്രിമാരായ പി. രാജീവ്, ജി.ആർ. അനിൽ എന്നിവർ വെളിച്ചെണ്ണ വ്യാപാരികളുമായി നടത്തിയ ചർച്ചയ്ക്കു ശേഷം.
കൊച്ചി: സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുറയ്ക്കുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽ. കൊച്ചിയിൽ വ്യാപാരികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിന്‍റെ സാന്നിധ്യത്തിലായിരുന്നു ചർച്ച. അമിത ലാഭം ഒഴിവാക്കി വിപണിയിലേക്ക് വെളിച്ചെണ്ണ എത്തിക്കാമെന്ന് വ്യാപാരികൾ ഉറപ്പു നൽകുകയായിരുന്നു.
വ്യാപാരികൾക്കും കർഷകർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ സഹായകരമാകുന്ന രീതിയിൽ വിലക്കയറ്റം തടയാനാണ് സർക്കാർ ശ്രമിക്കുന്നത്. ഓണത്തോടനുബന്ധിച്ച് സപ്ലൈകോ നടത്തുന്ന ടെൻഡറിൽ വ്യവസായികൾക്ക് കുറഞ്ഞ നിരക്കിൽ പങ്കെടുക്കാനുള്ള അവസരമൊരുക്കം. ഇതുവഴി വിപണിയിലെ വില കുറയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സപ്ലൈകോയിൽ നിന്നുള്ള വെളിച്ചെണ്ണയുടെ വില കുറയുന്നതിനനുസരിച്ച് വിപണിയിലാകെ വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മായം ചേർത്ത എണ്ണ വിപണിയിലെത്തുന്നതിൽ പരിശോധനകൾ ശക്തമാക്കുമെന്നും കർശനം നടപടി സ്വീകരിക്കുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു. വെളിച്ചെണ്ണയിൽ കേരളത്തിന്‍റെ ഉത്പാദനം ശക്തിപ്പെടുത്താൻ വ്യവസായ വകുപ്പ് തന്നെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 13 കമ്പനികൾക്ക് നന്മയെന്ന കേരള ബ്രാൻഡ് നൽകിയിട്ടുണ്ട്. കേരളത്തിൽ ആഭ്യന്തര ഉത്പാദനം വർധിപ്പിക്കാൻ ആവശ്യമായ എല്ലാ നടപടികളും വ്യവസായ വകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വില വർധിക്കുന്നത് സാധാരണക്കാരെ വലിയ ബുദ്ധിമുട്ടിലേക്ക് നയിച്ച സാഹചര്യത്തിലായിരുന്നു ഈ മേഖലയിൽ പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങളുടെ യോഗം വിളിച്ചത്. എറണാകുളം ഗസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ അറുപതോളം വ്യവസായികളായിരുന്നു പങ്കെടുത്തിരുന്നത്. സപ്ലൈക്കോക്ക് കുറഞ്ഞ നിരക്കിൽ വെളിച്ചെണ്ണ നൽകുന്ന വ്യവസായികൾക്ക് 15 ദിവസത്തിനകം തുക നൽകുമെന്ന് മന്ത്രിമാർ ഉറപ്പു നൽകി.
പലവിധത്തിലുള്ള അധിക ചെലവുകൾ ഒഴിവാക്കി ജനങ്ങളെ സഹായിക്കുക എന്ന നിലപാടാണ് സർക്കാരിന്‍റെ ഭാഗത്ത് നിന്നുള്ളത്. വെളിച്ചെണ്ണയുടെ ആഭ്യന്തര ഉത്പാദനം വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തമാക്കും. കേരഫെഡ് ഉൾപ്പെടെയുള്ള പൊതുമേഖല സ്ഥാപനങ്ങളുമായും ചർച്ച നടത്തുമെന്നും മന്ത്രിമാർ കൂട്ടിച്ചേർത്തു.