കൊച്ചി: പ്രായപൂർത്തിയാകാത്ത മകൾ ഗർഭിണിയാണെന്ന വിവരം പൊലീസിനെ അറിയിക്കാതെ മറച്ചുവെന്ന പേരിൽ അമ്മയ്ക്കെതിരെ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. ആഴമുള്ള മുറിവിൽ മുളകുപൊടി വിതറുന്നതുപോലെയാണ് ഇത്തരം കേസുകളെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ കേസ് റദ്ദാക്കിയത്.
17 കാരിയായ മകൾ ഗർഭിണിയായ വിവരം പൊലീസിനെ ഉടനടി അറിയിച്ചില്ലെന്നാരോപിച്ച് 2021 ലെടുത്ത കേസിൽ തൃശൂർ അഡിഷണൽ ജില്ലാ കോടതിയുടെ പരിഗണനയിലുള്ള തുടർ നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്. വയറുവേദനയെ തുടർന്ന് പരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരമറിയുന്നത്. തുടർന്ന് മെഡിക്കൽ കോളെജിൽ ഹാജരാക്കാൻ ഡോക്റ്റർ നിർദേശിച്ചെങ്കിലും സ്വകാര്യ ആശുപത്രിയിലാണ് ചികിത്സിച്ചത്.
വിവരം നൽകാൻ വൈകിയെങ്കിലും ജൂൺ 3ന് ഡോക്റ്റർ പൊലീസിനെ വിവരം അറിയിക്കുകയും എഫ്ഐആർ രജിസ്റ്റർ ചെയ്യുകയുമായിരുന്നു. പീഡനത്തിന് ഇരയാക്കിയയാളെ ഒന്നാം പ്രതിയും പീഡനത്തിനിരയായ വിവരം അറിയിക്കാത്തതിന് പോക്സോ നിയമ പ്രകാരം അമ്മയെ രണ്ടാം പ്രതിയുമാക്കിയാണ് കേസെടുത്തത്.