ഷുഹൈബ് |ആകാശ് തില്ലങ്കേരി
കൊച്ചി: ഷുഹൈബ് വധക്കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. ആകാശ് തില്ലങ്കേരി അടക്കം 17 പ്രതികളുടെ ജാമ്യം റദ്ദാക്കിയ നടപടിയാണ് വിചാരണ കോടതി റദ്ദ് ചെയ്തിരുന്നത്. വിചാരണ നടപടികളുമായി സഹകരിക്കുന്നില്ലെന്ന് കാട്ടി ജഡ്ജി റൂബി കെ. ജോസ് പ്രതികളുടെ ജാമ്യം റദ്ദാക്കുകയായിരുന്നു. ഈ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.
ഏപ്രിൽ 18 നാണ് വിചാരണ ആരംഭിച്ചത്. ഒന്നാം സാക്ഷി റിയാസിനെ വിസ്തരിച്ചത് നിയമപരമായി നിലനിൽക്കില്ലെന്ന പ്രതിഭാഗ വാദം കോടതി അംഗീകരിച്ചിരുന്നില്ല. ഇതിനെതിരേ പ്രതികൾ അപ്പീൽ നൽകുകയായിരുന്നു. ഇതോടെ വിചാരണയിൽ പ്രതികൾ സഹകരിക്കുന്നില്ലെന്ന് പ്രതിഭാഗം കോടതിയിൽ നിലപാട് അറിയിച്ചതോടെയാണ് കോടതി ജാമ്യം റദ്ദ് ചെയ്തത്.
2018 ഫെബ്രുവരി 12-ന് രാത്രി ചായക്കടയിൽ സുഹൃത്തുക്കളോടൊപ്പം ഇരിക്കുകയായിരുന്ന ഷുഹൈബിനെ ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിവീഴ്ത്തുകയായിരുന്നു. ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെയായിരുന്നു ഷുഹൈബ് മരിച്ചത്.