Palayur Church 
Kerala

പള്ളികളിൽ അവകാശമുന്നയിച്ച് സംഘപരിവാർ; പ്രതിരോധവുമായി ക്രിസ്ത്യൻ നേതാക്കൾ

പാലയൂർ, അർത്തുങ്കൽ, മലയാറ്റൂർ പള്ളികളെക്കുറിച്ച് ഹിന്ദു നേതാക്കൾ ഉന്നയിക്കുന്ന അവകാശവാദങ്ങൾ തെരഞ്ഞെടുപ്പിൽ നിർണായകമാകുമെന്ന് വിലയിരുത്തൽ

VK SANJU

ബംഗളൂരു: പാലയൂർ പള്ളി പണ്ട് ശിവക്ഷേത്രം ആയിരുന്നെന്ന ഹിന്ദു ഐക്യവേദി ആർ.വി. ബാബുവിന്‍റെ പ്രസ്താവനയോട് പ്രതികരിച്ച് തൃശൂർ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്. ചരിത്രം പഠിച്ചാൽ ഇതിന്‍റെയൊക്കെ സത്യം മനസിലാവുന്നതേയുള്ളൂ. ഇന്ത്യയിൽ ക്രിസ്തുമതത്തിന് 2000 വർഷത്തിന്‍റെ ചരിത്രമുണ്ട്. രാജ്യത്തെ പഴക്കം ചെന്ന പള്ളികളിലൊന്നാണ് പാലയൂരിലേത്. ചരിത്രം പഠിക്കാൻ എല്ലാവരും തയാറാകണമെന്നു മാത്രമേ പറയാനുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

ഗുരുവായൂരിലെ പാലയൂര്‍ പള്ളി ശിവക്ഷേത്രമായിരുന്നുവെന്നായിരുന്നു ആര്‍.വി. ബാബുവിന്‍റെ പ്രതികരണം. ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട ഒരു ചാനല്‍ ചര്‍ച്ചയിലാണ് ആരോപണമുയർത്തിയത്.

മലയാറ്റൂര്‍ പള്ളി എങ്ങനെയുണ്ടായെന്ന് മലയാറ്റൂര്‍ രാമകൃഷ്ണന്‍ എഴുതിയിട്ടുണ്ടെന്നും അത് വായിച്ചാല്‍ ബോധ്യമാകുമെന്നും ആര്‍.വി. ബാബു പറഞ്ഞിരുന്നു. അര്‍ത്തുങ്കല്‍ പള്ളി ക്ഷേത്രമായിരുന്നുവെന്ന് ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ടി.ജി. മോഹന്‍ദാസ് പറഞ്ഞത് ശരിയാണെന്നും ആർ.വി. ബാബു അവകാശപ്പെട്ടു.

ക്രിസ്ത്യൻ പള്ളികളെക്കുറിച്ച് സംഘപരിവാർ നേതാക്കൾ ഉന്നയിക്കുന്ന അവകാശവാദങ്ങൾ തെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്താനിടയുണ്ടെന്നാണ് വിലയിരുത്തൽ. പ്രത്യേകിച്ച്, മാതാവിന് സ്വർണ കിരീടം സമർപ്പിച്ചത് അടക്കമുള്ള പരിപാടികളിലൂടെ തൃശൂരിലെ ക്രിസ്ത്യൻ വോട്ട് വാങ്ങിയെടുക്കാൻ ശ്രമിക്കുന്ന സുരേഷ് ഗോപിയെ പോലുള്ള സ്ഥാനാർഥികൾക്കാവും ഇത് ഏറ്റവും വലിയ തിരിച്ചടി സമ്മാനിക്കുക.

തൃശൂരിൽ എല്ലാ വിഭാഗങ്ങളെയും ഒരു പോലെ കണക്കിലെടുക്കുന്ന എംപി വരട്ടെ. ഒരു പാർട്ടിയോടും മമത കാണിക്കാനില്ല. ബിഷപ് മാർ ജോസഫ് പാംബ്ലാനിയോട് ചോദിച്ചാണ് ബിജെപിയിൽ ചേർന്നതെന്ന പി.സി. ജോർജിന്‍റെ പ്രസ്താവനയെ പരാമർശിച്ച്, ഒരു മതനേതാവും അങ്ങനെ പറയുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്നു മാർ താഴത്ത് പറഞ്ഞു.

''എന്നോടു ചോദിച്ചിട്ടില്ല. ചോദിച്ചാൽ ഞാൻ രാഷ്‌ട്രീയ നിലപാട് എടുക്കുകയുമില്ല'', അദ്ദേഹം വ്യക്തമാക്കി.

അണ്ടർ-19 ഏഷ്യ കപ്പ്: ഇന്ത്യ ഫൈനലിൽ

ശബരിമല സ്വർണക്കൊള്ള: പങ്കജ് ഭണ്ഡാരിയും ഗോവർധനും അറസ്റ്റിൽ

ഇന്ത്യക്ക് ബാറ്റിങ്, സഞ്ജു 22 പന്തിൽ 37

അന്വേഷണത്തിൽ അലംഭാവം, പ്രതികളെ എസ്ഐടി സംരക്ഷിക്കാൻ ശ്രമിക്കുന്നു: രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ഇടുക്കിയിൽ 72 കാരിയെ തീകൊളുത്തിക്കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും