മാലദ്വീപിൽ മരുന്നുക്ഷാമം: എച്ച്എല്‍എല്ലും എസ്ടിഒയും കരാറിൽ ഒപ്പുവച്ചു
തിരുവനന്തപുരം: മിതമായ നിരക്കില്‍ ഗുണമേന്മയുള്ള ജനറിക് മരുന്നുകള്‍ ഉള്‍പ്പടെ മെഡിക്കല്‍ ഉപകരണങ്ങള്‍ മാലദീപ് രാജ്യത്തു വിതരണം ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ്കെയര്‍ ലിമിറ്റഡും മാലിദ്വീപ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്റ്റേറ്റ് ട്രേഡിങ് ഓര്ഗനൈസേഷന് പിഎല്‍സിയും (എസ്ടിഒ) തമ്മില്‍ കരാറിലെത്തി.
പ്രധാനമന്ത്രി ജന്‍ഔഷധി പദ്ധതിയുടെ ഭാഗമായി നടത്തിയ ഉടമ്പടി പ്രകാരം, എച്ച്എല്‍എല്ലിന്റെ നേതൃത്വത്തില്‍ മാലദ്വീപിന്റെ എല്ലാ ഭാഗങ്ങളിലേക്കും അവശ്യ മരുന്നുകളുടെ വിതരണം ഉറപ്പാക്കും. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പൊതുജനാരോഗ്യ രംഗത്ത് വെല്ലുവിളികള്‍ നേരിടുന്ന മാലദ്വീപിന് ഏറെ ആശ്വാസകരമാണ് ഈ തീരുമാനം.
രോഗീ പരിചരണത്തിലും അവശ്യ മരുന്നുകള്‍ സ്റ്റോക്ക് ചെയ്യുന്നതിലും നേരിട്ട തടസങ്ങള്‍ മാലിക്ക് ദേശീയ ഇന്‍ഷ്വറന്‍സ് പദ്ധതിയായ "ആസന്ധ'യ്ക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കിയത്. എച്ച്എല്എല്ലുമായുള്ള പരസ്പര സഹകരണത്തോടെ മരുന്നുകളും മറ്റ് മെഡിക്കല്‍ സേവനങ്ങളും ദീര്‍ഘകാലത്തേക്ക് ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്.
ഗുണമേന്മയുള്ള 2,000ലധികം ജനറിക് മരുന്നുകള്‍ക്കു പുറമെ 300ഓളം ശസ്ത്രക്രിയ ഉപകരണങ്ങളാണ് പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുക. കൊവിഡ് കാലത്ത് എച്ച്എല്‍എല്ലിന്റെ നേതൃത്വത്തില്‍ മരുന്നുകളും അനുബന്ധ ഉപകരണങ്ങളും മാലദീപിലേക്ക് കയറ്റുമതി ചെയ്തിരുന്നു.