പാലക്കാട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വീണ്ടും ഡോക്‌റ്റർമാരുടെ അനാസ്ഥ. പാലക്കാട് പാലന ആശുപത്രിയിൽ സിസേറിയനു ശേഷം വയറ്റിൽ പഞ്ഞി മറന്നുവച്ചതായി പരാതി. പാലക്കാടി സ്വദേശി ഷബാനയാണ് ആശുപത്രിക്കെതിരെ പരാതി നൽകിയിരിക്കുന്നത്.
ഈ മാസം 9നാണ് ഇവർ പ്രസവത്തിനായി പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തുന്നത്. പിറ്റേദിവസം ശസ്ത്രക്രിയ കഴിഞ്ഞ് 12ന് യുവതി ആശുപത്രിയിൽ നിന്നു ഡിസ്ചാർജായി. ശസ്ത്രക്രിയ കഴിഞ്ഞയുടനെ വയറുവേദന അനുഭവപ്പെടുന്നതായി ഇത് ഡോക്‌റ്ററെ അറിയിച്ചിരുന്നു. ഇതു സിസേറിയൻ കാരണമാണെന്നും കുറച്ച് കഴിഞ്ഞ് വേദന മാറുമെന്നുമാണ് ഡോക്റ്റർ അറിയിച്ചത്.
എന്നാൽ, അടുത്ത ദിവസം രാവിലെ ശുചിമുറിയിൽ പോയപ്പോഴാണ് 50 ഗ്രാം ഭാരമുള്ള പഞ്ഞി വയറ്റിൽ നിന്നു പോയത്. ശസ്ത്രക്രിയ സമയത്ത് മറന്നുവച്ചതാണിതെന്നു യുവതി പറയുന്നു.
ആരോഗ്യമന്ത്രി വീണാ ജോർജിനും ജില്ലാ കളലക്റ്റർക്കും ഇതു സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്. വിഷയത്തിൽ കൃത്യമായി അന്വേഷണം നടത്തുമെന്ന് ആശുപത്രി അധികൃതരും അറിയിച്ചു.