തിരുവനന്തപുരം: തിരുനെൽവേലിയിൽ ആശുപത്രി മാലിന്യങ്ങൾ തള്ളിയ സംഭവത്തിൽ നടപടിയുമായി സർക്കാർ. കരാർ ഏറ്റെടുത്ത സൺ ഏജ് എന്ന കമ്പനിയെ കരിമ്പട്ടികയിൽപെടുത്തിയതായി ശുചിത്വ മിഷൻ അറിയിച്ചു. 3 വർഷത്തേയ്ക്കാണ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയത്. ശുചിത്വ മിഷന്‍റെ കാരണം കാണിക്കൽ നോട്ടീസിന് കമ്പനി മറുപടി നൽകിയിരുന്നില്ല. ഇതിന് പിന്നാലെയാണ് നടപടി സ്വീകരിച്ചത്.
തിരുവനന്തപുരത്തെ ആശുപത്രികളിൽ നിന്ന് ശേഖരിച്ച മാലിന്യം കമ്പനി തിരുനെൽവേലിയിൽ തള്ളിയതായി കണ്ടെത്തിയിരുന്നു. തിരുനെൽവേലിയിലെ കൊണ്ടാനഗരം, പളവൂർ, കോടനല്ലൂർ, മേലത്തടിയൂർ ഗ്രാമങ്ങളിലാണ് ടൺ കണക്കിന് ആശുപത്രി മാലിന്യങ്ങൾ നിക്ഷേപിച്ചത്.
ആശുപത്രി മാലിന്യം തമിഴ്നാട്ടിൽ തള്ളിയ സംഭവം അന്തർ സംസ്ഥാന തർക്കം ആക്കരുതെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ വ്യക്തമാക്കിയിരുന്നു. തുടർന്ന് മാലിന്യങ്ങൾ നീക്കാൻ കേരളത്തിനും തമിഴ്‌നാടിനും കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. മാലിന്യം തമിഴ്‌നാട്ടിൽ തള്ളിയവർക്കെതിരെ നടപടി എടുത്ത് ജനുവരി രണ്ടിന് റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ട ട്രൈബ്യൂണൽ, മാലിന്യം ചെക് പോസ്റ്റുകൾ കടക്കുന്നത് എങ്ങനെയെന്ന് തമിഴ്‌നാടിനോടും ചോദിച്ചു.