ചുട്ടുപൊള്ളുന്ന വേനല്‍ച്ചൂടില്‍ വെന്തുരുകുകയാണ് കൊച്ചി. വിദേശത്തുനിന്നെത്തുന്ന വിനോദസഞ്ചാരികളില്‍ പലരും, ഇവിടത്തെ കൊടുംചൂടുമായി ഇണങ്ങിച്ചേരാനാവാതെ യാത്രകള്‍ മതിയാക്കി തിരിച്ചു പോവുകയാണ്. സ്ലോവാക്യയില്‍ നിന്ന് കൊച്ചി നഗരത്തിലെത്തിയ വിദേശ ദമ്പതികള്‍. Metro Vaartha
Kerala

കേരളം ഇനിയും ചുട്ടുപൊള്ളും

സമീപ ദിവസങ്ങളിൽ കേരളത്തിൽ എവിടെയും വേനൽ മഴയ്ക്കു സാധ്യതയില്ലെന്ന് കാലാവസ്ഥാ പ്രവചനം.

സ്വന്തം ലേഖകൻ

കൊച്ചി: കേരളം കൊടും ചൂടിലായ ഫെബ്രുവരി മാസം കടന്നുപോകുമ്പോള്‍ മാര്‍ച്ച് ആദ്യ ദിവസങ്ങളിലെങ്കിലും ആശ്വാസമേകാന്‍ മഴ എത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ മാര്‍ച്ച് ആദ്യ ദിവസങ്ങളിലും ആശ്വാസത്തിന് വകയില്ലെന്നാണ് കാലാവസ്ഥാ പ്രവചനം. കേരളത്തിലെ ഒരു ജില്ലയിലും മഴ സാധ്യതയില്ലെന്നാണ് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നത്. അതായത് മാര്‍ച്ച് ആദ്യ ദിവസങ്ങളിലും കേരളം ചുട്ടുപൊള്ളും.

കേരളത്തിലെ പല പ്രദേശങ്ങളിലും ചൊവ്വാഴ്ച ചൂട് 38 ഡിഗ്രി സെൽഷ്യസിനു മുകളിലായിരിക്കും. ഉഷ്ണ സൂചിക (ഹീറ്റ് ഇൻഡക്സ്) 45-50. ചൂടിനൊപ്പം ഹ്യുമിഡിറ്റി, അഥവാ അന്തരീക്ഷത്തിലെ ഈർപ്പം കൂടിയാകുമ്പോൾ അനുഭവപ്പെടുന്ന ചൂടാണ് ഉഷ്ണസൂചിക.

പകല്‍ച്ചൂട് കൂടിയതോടെ ജനങ്ങള്‍ തണ്ണീര്‍പ്പന്തലുകളെയും ശീതളപാനീയങ്ങളെയും ആശ്രയിക്കുകയാണ്. സംഭാരം, കരിക്കിന്‍വെള്ളം, കരിമ്പിന്‍ ജ്യൂസ്, വിവിധയിനം ജ്യൂസുകള്‍ എന്നിവയ്ക്കെല്ലാം ആവശ്യക്കാരേറുകയാണ്. വഴിയോരങ്ങളില്‍ ഇത്തരം കച്ചവടങ്ങളും പൊടിപൊടിക്കുന്നുണ്ട്. ചൂട് കൂടിയതോടെ ജലസ്രോതസുകള്‍ വറ്റി വരണ്ടതോടെ പലയിടത്തും കുടിവെള്ള പ്രശ്നം രൂക്ഷമായിട്ടുണ്ട്.

പക്ഷി മൃഗാദികള്‍ക്കും പകല്‍ചൂട് ദുരിതമാകുന്നുണ്ട്. പകല്‍ചൂട് താങ്ങാനാവാതെ വന്നതോടെ സര്‍ക്കാര്‍ ജോലിസമയം പുനക്രമീകരിച്ചിട്ടുണ്ടെങ്കിലും നിര്‍മാണത്തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്നവരും പുറം പണി ചെയ്യുന്നവരും കടുത്ത ചൂടിനെ അവഗണിച്ചും കുടുംബം പുലര്‍ത്തുന്നതിനായി ജോലിചെയ്യുകയാണ്.

ചൂട് കൂടിയതോടെ ആരോഗ്യപ്രശ്നങ്ങളും ജനങ്ങളെ അലട്ടുന്നുണ്ട്. ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധ പുലര്‍ത്തണം. ശരീരത്തിന് നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ധാരാളം വെള്ളം കുടിക്കേണ്ടതാണ്. ചൂട് കൂടുന്നതിനാല്‍ മാലിന്യക്കൂമ്പാരങ്ങള്‍ക്ക് തീപിടിക്കാന്‍ സാധ്യതയുണ്ട്. ഇത്തരം തീപിടുത്തങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. വീടുകളില്‍ ചപ്പുചവറുകള്‍ കൂട്ടിയിട്ട് കത്തിക്കുന്നതു ശ്രദ്ധിക്കണം.

കാലാവസ്ഥാ മാറ്റത്തിന്‍റെ തുടര്‍ച്ചയായി അള്‍ട്രാവയലറ്റ് വികിരണങ്ങളുടെ തോതിലും മാറ്റം ഉണ്ടാകും. മാര്‍ച്ച് പാതിയോടെ സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് ഇന്‍ഡക്സ് കൂടും. കേരളത്തിലെ വേനല്‍ക്കാലത്ത് അള്‍ട്രാവയലറ്റ് രശ്മികള്‍ കുത്തനെ ഭൂമിയിലേക്ക് പതിക്കുന്ന പ്രത്യേകതയുണ്ടെന്ന് ശാസ്ത്ര പഠനങ്ങള്‍ വ്യക്തമാക്കുന്നു.

''പ്രചാരണങ്ങൾ കെട്ടിച്ചമച്ചത്''; ആരോഗ‍്യമന്ത്രി രാജിവയ്ക്കേണ്ടെന്ന് എം.വി. ഗോവിന്ദൻ

സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനക്കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി

മെഡിക്കൽ കോളെജ് അപകടം; മരണ കാരണം ആന്തരികാവയവങ്ങളിലുണ്ടായ ക്ഷതമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

ആസാമിൽ‌ നിന്ന് എത്തിച്ച് വിൽപ്പന; പെരുമ്പാവൂരിൽ ഹെറോയിനുമായി ഒരാൾ പിടിയിൽ

ഉപരാഷ്ട്രപതിയുടെ സന്ദർശനം; തിങ്കളാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം