അനധികൃത മദ്യ കേസ്; ആന്‍റോയുടെ ജാമ്യാപേക്ഷ തള്ളി കോടതി
സുൽത്താൻ ബത്തേരി: വീട്ടിൽ നിന്ന് വൻ മദ്യശേഖരം പിടിച്ച കേസിൽ റിപ്പോർട്ടർ ടിവി എംഡി ആന്‍റോ അഗസ്റ്റിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് വെള്ളിയാഴ്ച ജാമ്യം നിഷേധിച്ചത്. ഇതോടെ ആന്‍റോ ജയിലിൽ തുടരും.
വ്യാഴാഴ്ചയാണ് ആന്‍റോയുടെ വയനാട്ടിലെ വീട്ടിൽ നിന്ന് 43 ലിറ്റർ വിദേശ മദ്യവും 22 ലിറ്റർ വൈനും എക്സൈസ് പിടികൂടിയത്. തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയും ആന്‍റോയെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്‍റ് ചെയ്യുകയുമായിരുന്നു. കൊച്ചിയിൽ നിന്നാണ് ആന്‍റോയെ അറസ്റ്റ് ചെയ്തത്. തുടർന്ന് വൈദ്യപരിശോധന നടത്തിയശേഷം ബത്തേരി കോടതിയിൽ ഹാജരാക്കുകയായിരുന്നു.
ലയണൽ മെസി അടങ്ങുന്ന അർജന്‍റീന ഫുട്ബോൾ ടീമിനെ കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ആന്‍റോ നടത്തിയ തട്ടിപ്പിൽ റെയ്ഡ് നടത്താൻ എത്തിയ പൊലീസാണ് വീട്ടിൽ നിന്ന് വൻ മദ്യശേഖരം കണ്ടെത്തിയത്. ഇതോടെ പൊലീസ് എക്സൈസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കൊച്ചിയിലെ കളമശേരിയിൽ ഉള്ള റിപ്പോർട്ടർ ടിവിയുടെ ആസ്ഥാനത്ത് എത്തിയാണ് ആന്‍റോയെ അറസ്റ്റ് ചെയ്തത്. അതേസമയം വീട്ടിൽ നിന്ന് പിടിച്ചെടുത്തുവെന്ന് പറയപ്പെടുന്ന മദ്യവുമായി തനിക്ക് ബന്ധമില്ലെന്നാണ് ആന്‍റോയുടെ അവകാശവാദം. താൻ മദ്യപിക്കാത്ത ആളാണെന്നും വീട്ടിലെ മദ്യത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നുമാണ് ആന്‍റോ പറയുന്നത്.