ഷിജു
പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. തമിഴ്നാട് സ്വദേശ്വകളായ വിഷ്ണു, റെജിൽ എന്നിവരെയാണ് അഗളി പൊലീസ് പിടികൂടിയത്. ചിറ്റൂർ സ്വദേശിയായ ഷിജു (19) വിനാണ് ഇവരിൽ നിന്ന് കഴിഞ്ഞ ദിവസം മർദനമേറ്റത്. മർദനത്തിന് പിന്നാലെ പ്രതികൾ ഒളിവിലായിരുന്നു.
തമിഴ്നാട്ടിൽ നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്. ശനിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് പാല്‍ കൊണ്ടുപോകുന്ന വാഹനത്തിനു മുന്നിലേക്കു ചാടിയെന്നാരോപിച്ച് വാഹനത്തിന്‍റ ഡ്രൈവറും ക്ലീനറും ചേർന്ന് ഷിജുവിനെ മര്‍ദിച്ചത്.
ഷിജുവിനെ കെട്ടിയിട്ട് മര്‍ദിക്കുന്ന വീഡിയോ അക്രമികൾ തന്നെ സമൂഹ മാധ്യമത്തിൽ പങ്ക് വയ്ക്കുകയായിരുന്നു. ഇതോടെയാണ് മർദന വിവരം നാട്ടുകാർ അറിയുന്നത്. പിന്നീട് നാട്ടുകാർ ഷിജുവിനെ അഗളി സാമൂഹികാരോഗ്യകേന്ദ്രത്തിലെത്തിച്ചു. ചികിത്സ തേടിയശേഷം വീട്ടിലേക്കുപോയി.
ശരീരവേദനയും ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടുമായതോടെ തിങ്കളാഴ്ച വീണ്ടും ഷിജു അഗളി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ വീണ്ടും ചികിത്സ തേടുകയായിരുന്നു. വിദഗ്ധചികിത്സയ്ക്കായി ഷിജുവിനെ കോട്ടത്തറ ട്രൈബല്‍ താലൂക്ക് സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കണ്ണിലും ശരീരത്തിലും മർദനമേറ്റതിന്‍റെ പാടുകളുണ്ട്. എന്നാൽ, ഷിജു അഞ്ച് വാഹനങ്ങള്‍ തകര്‍ത്തതായും കഞ്ചാവിന്‍റെയും മദ്യത്തിന്‍റെയും ലഹരിയിലായിരുന്നെന്നും പരാതി ലഭിച്ചിട്ടുണ്ടെന്ന് അഗളി എസ്ഐ ആര്‍. രാജേഷ് പറഞ്ഞു.