ഫോൺവിളിച്ചിട്ട് എടുത്തില്ല, അന്വേഷിച്ചെത്തിയ ആൺസുഹൃത്ത് കണ്ടത് തൂങ്ങി നിൽക്കുന്ന ചിന്നുവിനെ; അന്വേഷണം തുടങ്ങി
കാസര്‍കോട്: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനെ തൂങ്ങി മരിച്ച നിലയിൽ ആദ്യം കണ്ടത് ആൺസുഹൃത്ത്. തുടർച്ചയായി ഫോൺ വിളിച്ചിട്ടും ഫോൺ എടുക്കാതായതോടെയാണ് ചിന്നു താമസിക്കുന്ന റൂമിൽ എത്തി ആൺസുഹൃത്ത് നോക്കിയത്. അപ്പോൾ മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഇയാൾ ബഹളം വെച്ചതോടെ ഓടിക്കൂടിയ പരിസരവാസികളാണ് ചിന്നുവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുമ്പേ മരണം സംഭവിക്കുകയായിരുന്നു.
ഭർത്താവുമായി ഏറെക്കാലമായി അകന്നുകഴിയുകയായിരുന്നു ചിന്നു. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ആസാദ് നഗറിലെ ക്വാട്ടേഴ്സിൽ വാടകയ്ക്കാണ് താമസിച്ചിരുന്നത്. അടുത്തിടെയായി ആൺസുഹൃത്തും കൂടെ താമസിക്കുന്നുണ്ടായിരുന്നു. ആൺ സുഹൃത്ത് രാവിലെ ജോലിക്ക് പോയി. ഇടയ്ക്ക് ഫോൺ വിളിച്ചെങ്കിലും ചിന്നു എടുത്തില്ല. ഉച്ചയ്ക്ക് വിളിച്ചപ്പോഴും എടുക്കാതെ വന്നതോടെയാണ് സുഹൃത്തിനെയും കൂട്ടി ഇയാൾ റൂമിലെത്തിയത്. ചിന്നുവിന്റെ സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
ആദൂർ സ്വദേശി ചിന്നു പാപ്പു എന്ന് അറിയപ്പെടുന്ന രേഷ്മയെയാണ് (25) കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ വാടക മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇൻസ്റ്റഗ്രാമിൽ രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്. ചിന്നുവിന്റെ വിവാഹ മോചനവുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയായിട്ടില്ലെന്നാണ് വിവരം. നാല് വയസ്സുള്ള മകൻ ചിന്നുവിന്റെ പിതാവിന്റെ കൂടെയാണ് താമസിക്കുന്നത്.