പൊലീസിനെ ബോംബെറിഞ്ഞ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ: സിപിഎം സ്ഥാനാർഥിക്ക് ജയം
കണ്ണൂർ: പൊലീസിന് നേരെ ബോംബറിഞ്ഞ കേസിൽ ജയിലിലായ സിപിഎം നേതാവിന് ഒരു മാസത്തിനുള്ളിൽ പരോൾ. പയ്യന്നൂർ നഗരസഭ കൗൺസിലറായി മത്സരിച്ച് വിജയിച്ച വി.കെ. നിഷാദിനാണ് ആറു ദിവസത്തേക്ക് അടിയന്തര പരോൾ ലഭിച്ചത്. ജയിലിലായതിനാൽ നിഷാദിന് സത്യപ്രതിജ്ഞ ചെയ്യാൻ സാധിച്ചിരുന്നില്ല. സത്യപ്രതിജ്ഞ ചെയ്യാൻ വേണ്ടിയാണ് അടിയന്തരമായി പരോൾ നൽകിയതെന്നാണ് വിവരം.
2012 ഓഗസ്റ്റ് ഒന്നിന് പയ്യന്നൂർ പൊലീസ് സംഘം സഞ്ചരിച്ച ജീപ്പിനുനേരെ ബോംബെറിഞ്ഞ കേസിൽ കഴിഞ്ഞ മാസം 25നാണ് നിഷാദിനെ ശിക്ഷിച്ചത്. പയ്യന്നൂർ നഗരസഭ 46ാം വാർഡിൽ സ്ഥാനാർഥിയായിരിക്കെ ആയിരുന്നു ഇത്. വിവിധ വകുപ്പുകളിലായി 20 വർഷം കഠിനതടവും 2.5 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. എന്നാൽ പത്ത് വർഷം ശിക്ഷ അനുഭവിച്ചാൽ മതി. നാമനിർദേശ പത്രിക നൽകിയതിനു ശേഷമാണ് ശിക്ഷാവിധി വന്നത്. അതിനാൽ മത്സരിക്കാൻ തടസമുണ്ടായിരുന്നില്ല. നിഷാദ് ജയിലിലായതോടെ സിപിഎം പ്രവർത്തകർ സ്ഥാനാർഥിയില്ലാതെ പ്രചാരണം നടത്തുകയായിരുന്നു.
ഷുക്കൂർ വധക്കേസിൽ പി. ജയരാജൻ അറസ്റ്റിലായതിനെ തുടർന്ന് പയ്യന്നൂർ ടൗണിൽ വെച്ച് പൊലീസിനെതിരേ നിഷാദ് അടക്കമുള്ള പ്രതികൾ ബോംബ് എറിയുകയായിരുന്നു. ഐപിസി 307 സ്ഫോടക വസ്തു നിയമത്തിലെ മൂന്ന്, നാല് വകുപ്പുകൾ പ്രകാരമാണ് പ്രതികൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.