റിലയന്‍സ് ജിയോ സേവനം മണിക്കൂറുകളോളം തടസപ്പെട്ടു
file image
തിരുവനന്തപുരം: കേരളത്തിൽ ഉൾപ്പടെ, ഇന്ത്യയിലുടനീളം പ്രമുഖ ടെലികോം സേവനദാതയായ റിലയൻസ് ജിയോയുടെ സേവനം തകരാറിലായി. തിങ്കളാഴ്ച (June 16) ഉച്ചയ്ക്കു മുതൽ ജിയോയുടെ ഇന്‍റർനെറ്റ് കണക്റ്റിവിറ്റി, മൊബൈൽ സിഗ്നലുകൾ, ജിയോ ഫൈബർ സേവനങ്ങൾ എന്നിവയിൽ പ്രശ്നങ്ങൾ അനുഭവപ്പെട്ടതായി ആയിരക്കണക്കിന് ഉപഭോക്താക്കൾ പരാതിപ്പെട്ടു.
ഏകദേശം 56% ഉപഭോക്താക്കൾ മൊബൈൽ ഡാറ്റയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഉന്നയിച്ചത്. 29% പേർ മൊബൈൽ നെറ്റ്‌വർക്ക് കിട്ടുന്നില്ലെന്നും, 15% പേർ ജിയോഫൈബർ സേവനത്തിൽ തടസം നേരിട്ടതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഡൽഹി, മുംബൈ, ബംഗളൂരു, കേരളം, ഹൈദരാബാദ് തുടങ്ങിയ പ്രധാന നഗരങ്ങളിൽ നിന്നും മിനിറ്റുകൾക്കകം12000- ത്തിലേറെ പരാതികൾ ഡൗൺഡിറ്റക്റ്റിൽ രേഖപ്പെടുത്തപ്പെട്ടു.
ഉപയോക്താക്കൾ ഫോണുകളിൽ കാണിച്ച 'നോ സർവീസ്' സന്ദേശങ്ങളും ശൂന്യമായ സിഗ്നൽ ബാറുകളുമുള്ള സ്ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. പലരും ജിയോയുടെ ഔദ്യോഗിക ഹാൻഡിലിനെ ടാഗ് ചെയ്ത് വിശദീകരണം ആവശ്യപ്പെട്ടു. മണിക്കൂറുകൾ നീണ്ട തടസത്തിന് ശേഷം, വൈകിട്ട് 3 മണിയോടെ സേവനം പുനഃസ്ഥാപിക്കപ്പെട്ടതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ, തകരാറിന്‍റെ കാരണം വ്യക്തമാക്കിക്കൊണ്ട് ജിയോ ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിട്ടില്ല.