തിരുവനന്തപുരം: മുഖ‍്യമന്ത്രിയെ ആർഎസ്എസ് പ്രചാരക് ആക്കണമെന്ന് കെപിസിസി അധ‍്യക്ഷൻ കെ. സുധാകരൻ. മുഖ‍്യമന്ത്രി പിണറായി വിജയൻ ദേശാഭിമാനി പത്രത്തിൽ എഴുതിയ ലേഖനത്തിന് മറുപടി നൽകുകയായിരുന്നു സുധാകരൻ. ബിജെപിയെ ഫാസിസ്റ്റ് എന്നു വിളിക്കാൻ മുഖ‍്യമന്ത്രിയുടെ നാക്ക് പൊന്തുന്നില്ലെന്നും ഇന്ത‍്യ സഖ‍്യത്തിന് നേതൃത്വം കൊടുക്കുന്ന കോൺഗ്രസിനെ മുഖ‍്യമന്ത്രി വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും സുധാകരൻ പറഞ്ഞു. ബിജെപിയുടെ ഔദാര‍്യത്തിലാണ് പിണറായി വിജയൻ മുഖ‍്യമന്ത്രിയായത്.
സിപിഎം എന്നു പറഞ്ഞാൽ കമ്മ‍്യൂണിസ്റ്റ് പാർട്ടി ഓഫ് പിണറായി വിജയനായിട്ട് നാളുകൾ ഏറെയായി. ലാവ്‌ലിൻ കേസ് ഉൾപ്പെടെ എല്ലാ അഴിമതികേസുകളിലും സിപിഎം ബിജെപിയുമായി ധാരണയുണ്ടാക്കി. മോദിയെയോ ബിജെപിയെയോ ഫാസിസ്റ്റ് എന്നു വിളിക്കാൻ മുഖ‍്യമന്ത്രി സമ്മതിക്കില്ല. കെ. സുധാകരൻ പറഞ്ഞു.
ബിജെപി വിജയിച്ചതിന് പിന്നിൽ കോൺഗ്രസിന്‍റെ ശിഥിലീകരണ തന്ത്രമാണെന്നായിരുന്നു ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലൂടെ മുഖ‍്യമന്ത്രി പറഞ്ഞിരുന്നത്. "ബിജെപിക്ക് മണ്ണൊരുക്കുന്ന കോൺഗ്രസ്" എന്ന തലക്കെട്ടോടെയായിരുന്നു മുഖ‍്യമന്ത്രിയുടെ ലേഖനം. ഇല്ലാത്ത വോട്ടുകൾ ഉണ്ടെന്ന് ധരിപ്പിച്ച് മതനിരപേക്ഷ വോട്ടുകളെ കോൺഗ്രസ് ഭിന്നിപ്പിക്കുകയാണെന്നും മുഖ‍്യമന്ത്രി വിമർശിച്ചിരുന്നു.