കെ.സി. വേണുഗോപാൽ എംപി
File
തിരുവനന്തപുരം: തൊഴിൽ സാഹചര്യങ്ങളെയും ട്രേഡ് യൂണിയൻ അവകാശങ്ങളെയും പരിപൂർണമായി അട്ടിമറിച്ചുകൊണ്ടാണ് അങ്ങേയറ്റം തൊഴിലാളി വിരുദ്ധമായ തൊഴിൽ ചട്ട പരിഷ്കരണം കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നതെന്ന് കെ.സി. വേണുഗോപാൽ എംപി.
തൊഴിലാളികളെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിടാൻ തൊഴിലുടമകൾക്ക് അധികാരം നൽകുക, ജോലി സമയവും ജോലിഭാരവും വർധിപ്പിക്കുക, ഇങ്ങനെ മുതലാളിത്ത രാജ്യങ്ങളിൽപ്പോലും കേട്ടുകേൾവിയില്ലാത്ത പരിഷ്കരണത്തിലേക്ക് രാജ്യം നടന്നുനീങ്ങുകയാണ്.
എട്ട് മണിക്കൂർ ജോലിയെന്ന അവകാശത്തിൽ നിന്ന് 12 മണിക്കൂർ ജോലി ചെയ്യിക്കാമെന്ന നിർബന്ധിത വ്യവസ്ഥയിലേക്ക് തൊഴിലാളികളെ ഇവിടെ തള്ളിയിടുന്നു. ചുരുക്കത്തിൽ ഡോ. ബി.ആർ. അംബേദ്കർ വിഭാവനം ചെയ്ത തൊഴിൽ തത്വങ്ങളുടെ പരിപൂർണമായ അട്ടിമറി.
തൊഴിൽ സുരക്ഷിതത്വം ഇല്ലാതാക്കി, പിരിച്ചുവിടൽ അടക്കമുള്ള തൊഴിൽ വിരുദ്ധ നടപടികളെ പട്ടുപരവതാനിയിട്ട് ആനയിക്കുക കൂടിയാണ് കേന്ദ്രം. 100 തൊഴിലാളികൾ വരെയുള്ള തൊഴിലിടത്തിൽ പിരിച്ചുവിടലിന് സർക്കാരിന്‍റെ അനുമതി നേരത്തേ ആവശ്യമായിരുന്നു. എന്നാൽ, പുതിയ ചട്ടത്തിൽ ഇത് മുന്നൂറിൽക്കൂടുതൽ തൊഴിലാളികളുള്ള തൊഴിലിടമെന്നാക്കി മാറ്റി. സർക്കാരിന് വിജ്ഞാപനത്തിലൂടെ ഈ സംഖ്യയിൽ മാറ്റവും കൊണ്ടുവരാം.
രാജ്യത്തെ തൊഴിലാളികളിൽ 94 ശതമാനവും അസംഘടിത, പരമ്പരാഗത, കാർഷിക രംഗങ്ങളിലാണ്. ഈ വിഭാഗങ്ങളിൽപ്പെടുന്നവരുടെ മിനിമം വേതനത്തിന്‍റെ കാര്യത്തിൽപ്പോലും ചട്ടം മൗനം പാലിക്കുന്നു. പുതിയ ചട്ടങ്ങൾ പ്രകാരം കൈയിൽ കിട്ടുന്ന ശമ്പളം വരെ കുറയും. ജീവനക്കാരുടെ അടിസ്ഥാന ശമ്പളം, മൊത്ത ശമ്പളത്തിന്‍റെ 50 ശതമാനം വേണമെന്ന വ്യവസ്ഥ പ്രകാരം പ്രൊവിഡന്‍റ് ഫണ്ട് വിഹിതം കൂടുന്നതിനാലാണ് ഈ സാഹചര്യമുണ്ടാകുക. പിഎഫിലേക്കും ഗ്രാറ്റുവിറ്റിയിലേക്കുമായി സിടിസിയില്‍നിന്ന് കൂടുതല്‍ തുക ഓരോ തൊഴിലാളിക്കും മാറ്റിവയ്‌ക്കേണ്ടിവരും.
സ്ത്രീകൾക്ക് നൈറ്റ് ഷിഫ്റ്റുകൾ യഥേഷ്ടം ഏർപ്പെടുത്താൻ കഴിയുമെന്ന പുതിയ വ്യവസ്ഥയാവട്ടെ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുപോലും വരുത്താതെയാണ്.
ഇവയ്‌ക്കെതിരെ സംഘടിക്കാനുള്ള തൊഴിലാളികളുടെ പ്രാഥമികാവകാശം പോലും റദ്ദ് ചെയ്യുന്നുണ്ട് പുതിയ ചട്ടങ്ങൾ. സമരത്തിന് 60 ദിവസം മുൻപ് നോട്ടീസ് നൽകിയിരിക്കണമെന്ന വ്യവസ്ഥ ഭരണഘടനാ അവകാശങ്ങളുടെ ലംഘനം പോലുമാണ്. തൊഴിലിടങ്ങളിലെ തൊഴിൽ സഹചര്യങ്ങൾ കൃത്യമായി നിർവചിക്കണം എന്ന നിയമം പോലും ഇവിടെ ഇല്ലാതാവുകയാണ്.
തൊഴിൽ നിയമങ്ങളുടെ സത്ത ചോർത്തിക്കളയുന്ന പുതിയ ചട്ടം ഏത് വിധേനയും എതിർക്കപ്പെടേണ്ടതാണ്. തൊഴിലാളികളെ ദുരിതത്തിലേക്കും യാതനയിലേക്കും തള്ളിവിടുന്ന തൊഴിൽ ചട്ട പരിഷ്കരണത്തെ രാഷ്ട്രീയമായി നേരിടുന്നതിനൊപ്പം, സാധ്യമായ എല്ലാ നിയമവഴികളും തേടും. ഓരോ തൊഴിലാളിയെയും മുതലാളിത്തത്തിന് വിധേയപ്പെടാനും അടിമവത്കരിക്കാനും വിട്ടുകൊടുക്കാൻ കഴിയില്ലെന്നും വേണുഗോപാൽ വ്യക്തമാക്കി.