കെ.സി. വേണുഗോപാൽ
തിരുവനന്തപുരം: നിക്ഷേപ സൗഹൃദ വ്യവസായ നയമായിരിക്കും യുഡിഎഫ് സര്‍ക്കാരിന്‍റെ മുഖ്യ അജൻഡയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ടിഎംഎ ഹാളില്‍ സംഘടിപ്പിച്ച വ്യവസായ സംരംഭകരുടെ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ വ്യവസായികള്‍ക്ക് സൗഹൃദപരമായ രീതിയില്‍ ഓരോ സര്‍ക്കാര്‍ വകുപ്പിനേയും ക്രമീകരിക്കും. അതിനാവശ്യമായ നിയമം നടപ്പാക്കുമെന്നും വേണുഗോപാല്‍ ഉറപ്പുനല്‍കി.
അപേക്ഷ സമര്‍പ്പിക്കുന്ന വ്യക്തിക്ക് എത്രമാത്രം ഉത്തരവാദിത്തമുണ്ടോ അതേ ഉത്തരവാദിത്വം അത് നടപ്പിലാക്കുന്ന ഉദ്യോഗസ്ഥര്‍ക്കും ഉണ്ടായിരിക്കണം. ഈ സമത്വമാണ് വ്യവസായ സൗഹൃദ ഭരണത്തിന്‍റെ അടിസ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ എംഎസ്എംഇ മേഖല നേരിടുന്ന പ്രതിസന്ധികള്‍, സ്റ്റാര്‍ട്ടപ് മിഷനിലെ അനിശ്ചിതത്വം, ഉദ്യോഗസ്ഥ അനാസ്ഥ തുടങ്ങിയ വിഷയങ്ങള്‍ സംരംഭകര്‍ ഉന്നയിച്ചു. അപേക്ഷകള്‍ അനാവശ്യമായി വൈകുന്നതും വ്യക്തമായ ഉത്തരവാദിത്ത സംവിധാനം ഇല്ലാത്തതും വ്യവസായ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നതായി അവര്‍ ചൂണ്ടിക്കാട്ടി.
ചെറുകിട വ്യവസായികള്‍ നേരിടുന്ന ധനസഹായ പ്രശ്നങ്ങളും സ്റ്റാര്‍ട്ടപ് മിഷനുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളും സംസ്ഥാനത്തിന്‍റെ നിക്ഷേപ അന്തരീക്ഷത്തെ ദുര്‍ബലമാക്കുന്നുവെന്ന് കെ.സി. വേണുഗോപാല്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാരും ഉദ്യോഗസ്ഥ സംവിധാനവും വിശ്വാസ്യത പുലര്‍ത്തിയില്ലെങ്കില്‍ നിക്ഷേപകരുടെ ആത്മവിശ്വാസം നഷ്ടപ്പെടുമെന്നും കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടി.