വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ
തിരുവനന്തപുരം: കേരളത്തിന്‍റെ മുഖ‍്യമന്ത്രി ആരെന്നു പ്രഖ്യാപിക്കാനുള്ള പുതിയ തീയതി വ്യാഴാഴ്ച. കോൺഗ്രസ് നേതാവ് ജയ്റാം രമേശ് ആണ് ഏറ്റവും പുതിയ തീയതി ബുധനാഴ്ച വൈകിട്ട് പുറത്തുവിട്ടത്. പാർട്ടി അധ‍്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും തമ്മിലുള്ള അവസാന ഘട്ട ചർച്ച പൂർത്തിയായതായി അദ്ദേഹം മാധ‍്യമങ്ങളോട് വ‍്യക്തമാക്കിയിരുന്നു. പ്രഖ്യാപനം മാത്രമാണ് ബാക്കി എന്നാണ് ഇതിൽ നിന്നു ലഭിക്കുന്ന സൂചന.
ചർച്ചയ്ക്കു ശേഷം രാഹുൽ ഗാന്ധി പാർട്ടി ഓഫിസ് വിട്ടു. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് പത്ത് ദിവസമാകുമ്പോഴും കോൺഗ്രസിന് മുഖ‍്യമന്ത്രിയെ തീരുമാനിക്കാൻ സാധിക്കാത്തത് പാർട്ടിക്കകത്തും പുറത്തും അതൃപ്തിക്കു കാരണമായിട്ടുണ്ട്.
കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എന്നിവരുടെ പേരുകളാണ് പ്രധാനമായും പറഞ്ഞു കേൾക്കുന്നത്. ഇവരിൽ ആരെ തെരഞ്ഞെടുക്കുമെന്ന ആകാംക്ഷയിലാണ് കേരളത്തിലെ ജനങ്ങൾ. ഈ കാത്തിരിപ്പ് വ്യാഴാഴ്ചയെങ്കിലും അവസാനിക്കുമെന്നാണ് കരുതുന്നത്.
കേരളത്തിലെ കോൺഗ്രസ് ആസ്ഥാനമായ തിരുവനന്തപുരത്തെ ഇന്ദിര ഭവനിൽ ഉച്ചയ്ക്ക് ശേഷം യുഡിഎഫ് യോഗം ചേരുന്നുണ്ട്. ഇതിൽ കോൺഗ്രസിന്‍റെ അന്തിമ തീരുമാനമുണ്ടാകുമെന്നും, യോഗ ശേഷം മുഖ്യമന്ത്രിയെ ജനങ്ങൾക്കു മുന്നിൽ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.
നിലവിലുള്ള നിയമസഭയുടെ കാലാവധി മേയ് 23നാണ് അവസാനിക്കുന്നത്. അതിനുള്ളിൽ സർക്കാർ രൂപീകരിക്കാൻ കോൺഗ്രസിനു സാധിച്ചില്ലെങ്കിൽ രാഷ്ട്രപതി ഭരണം പോലുള്ള മാർഗങ്ങളാണ് മുന്നിൽ.