കെ.കെ. ശൈലജ
കണ്ണൂർ: സ്ത്രീകളെ വേദിയിലോ പൊതുഇടങ്ങളിലോ അന‍്യപുരുഷന്മാർക്കിടയിൽ പ്രദർശിപ്പിക്കരുതെന്ന് പറഞ്ഞ സമസ്ത കാന്തപുരം വിഭാഗത്തിന്‍റെ പ്രസ്താവനയ്ക്കെതിരേ രംഗത്തെത്തി സിപിഎം നേതാവ് കെ.കെ. ശൈലജ.
പരാമർശം അങ്ങേയറ്റം സ്ത്രീവിരുദ്ധമാണെന്ന് പറഞ്ഞ ശൈലജ സ്ത്രീകളെ വീടിനകത്ത് തളച്ചിടുന്നത് ഫ‍്യൂഡൽ ആചാരക്രമമാണെന്ന് കൂട്ടിച്ചേർത്തു. അനവധി വിദ‍്യാഭ‍്യാസ സ്ഥാപനങ്ങൾ നടത്തുന്ന സമസ്തയിൽ നിന്നും ഇങ്ങനെയൊരു അഭിപ്രായപ്രകടനമുണ്ടാകുന്നത് ശരിയല്ലെന്നും ശൈലജ പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശൈലജ വിമർശനവുമായി രംഗത്തെത്തിയത്.
സ്ത്രീകളെ വേദിയിലോ പൊതുഇടങ്ങളിലോ അന‍്യപുരുഷന്മാർക്കിടയിൽ പ്രദർശിപ്പിക്കരുതെന്നും ആഘോഷങ്ങൾ അതിരുകടക്കുന്നത് തടയണമെന്നുമായിരുന്നു സമസ്തയുടെ പ്രസ്താവന.
ഇസ്‌ലാമികമല്ലാത്ത ആചാരങ്ങൾ കൂട്ടിയിണക്കുന്നത് വിശ്വാസികൾക്ക് ചേർന്നതല്ലെന്നും മതകീയ മൂല‍്യങ്ങളും അച്ചടക്കവും കാത്തുസൂക്ഷിച്ചുകൊണ്ട് മാത്രമായിരിക്കണം മഹല്ല് തലത്തിലും അല്ലാതെയും നടക്കുന്ന മുഴുവൻ പരിപാടികളും സംഘടിപ്പിക്കേണ്ടതെന്നും വരും തലമുറയിലേക്ക് സന്മാർഗികമായ മാതൃകകൾ പകർന്നു നൽകാൻ എല്ലാവരും ബാധ‍്യസ്ഥരാണെന്നും പ്രസ്താവനയിൽ പറഞ്ഞിരുന്നു.
കെ.കെ. ശൈലജയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
സ്ത്രീകളെ പൊതു നിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ല എന്ന സമസ്തയുടെ പ്രസ്താവന കാലത്തിന് നിരക്കാത്തതും അങ്ങേയറ്റം
സ്ത്രീവിരുദ്ധവുമാണ്. ഇന്ന് കേരളത്തിൽ മുസ്ലിം സ്തീകൾ നല്ല വിദ്യാഭ്യാസം നേടിയവരും ജീവിതത്തിന്‍റെ വിവിധ തുറകളിൽ വിന്യസിക്കപ്പെട്ടവരുമാണ് അവരിൽ എം എൽ എമാരും മുനിസിപ്പൽ ചെയർപെഴ്സൺമാരും പഞ്ചായത്ത് പ്രസിഡണ്ടുമാരും മറ്റ് ജനപ്രതിനിധികളുമുണ്ട്.
ജഡ്‌ജിമാരും വക്കീലന്മാരും ഡോക്ടർമാരും അധ്യാപകരും ടെക്‌നോ ക്രാറ്റുകളും തൊഴിലാളികളുമുണ്ട് അവർ പൊതു സ്ഥലങ്ങളിൽ ഒത്തുചേരുകയും മീറ്റിംഗ് കളിൽ വേദി പങ്കെടുകയും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്യുന്നത് കൊണ്ട് ഒരു മതാചാരവും ലംഘിക്കപ്പെടുകയില്ല സ്ത്രീകളെ വീട്ടിനകത്ത് തളച്ചിടുക എന്നത് ഫ്യൂഡൽ ആചാരക്രമമാണ് ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളും സാമൂഹ്യ സേവന സ്ഥാപനങ്ങളും നടത്തുന്ന സമസ്തയിൽ നിന്ന് ഇങ്ങനെയൊരു അഭിപ്രായപ്രകടനമുണ്ടാകുന്നത് ശരിയല്ല.