രാവിലെ ഓഫിസിലെത്തിയവരോട് ഇന്നുമുതൽ ജോലിയില്ലെന്ന് കമ്പനി; കേരളത്തിൽ കൂട്ടപ്പിരിച്ചുവിടൽ, പ്രതിഷേധിച്ചതോടെ മരവിപ്പിച്ചു
കൊച്ചി: യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കോറോ ഹെൽത്ത് എന്ന സ്ഥാപനത്തിൽ കൂട്ടപ്പിരിച്ചുവിടൽ. കൊച്ചി, കോഴിക്കോട് ഓഫിസുകളാണ് അടച്ചത്. ഇതോടെ 900 ത്തോളം പേർക്കാണ് തൊഴിൽ നഷ്ടമായത്. യാതൊരു മുന്നറിയിപ്പുമില്ലാതെ രാവിലെ ജോലിക്കെത്തിയ തൊഴിലാളികളോട് ഇന്നുമുതൽ ജോലിയില്ലെന്ന് പറയുകയായിരുന്നെന്നാണ് ആരോപണം.
റിലീവിങ് ലെറ്റർ വാങ്ങി, ഐഡി കാർഡുകൾ മടക്കിനൽകാനും 3 മാസത്തെ കോമ്പൻസേഷൻ നൽകാമെന്നുമാണ് കമ്പനി അറിയിച്ചത്. ഇതോടെ പ്രതിഷേധം ശക്തമായി. സാമ്പത്തിക പ്രതിസന്ധിയാണ് കമ്പനി അടച്ചുപൂട്ടാൻ കാരണമെന്നാണ് വിശദീകരണം. പ്രതിഷേധം ശക്തമായതോടെ ഉമ തോമസ് എംഎൽഎ, മന്ത്രി സണ്ണി ജോസഫ്, ലേബർ കമ്മിഷണൻ ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി കമ്പനി അധികൃതരുമായി സംസാരിച്ചു.
ചർച്ചയ്ക്കൊടുവിൽ പിരിച്ചുവിടൽ മരവിപ്പിച്ചതായി കമ്പനി അറിയിച്ചു. ഒരു പരിഹാരം ഉണ്ടാവും വരെ ജീവനക്കാർക്ക് പഴയതുപോലെ ജോലിക്കെത്താമെന്നും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൃത്യമായി ലഭിക്കുമെന്നും കമ്പനി വ്യക്തമാക്കി. കമ്പനി അടട്ടു പൂട്ടുന്നത് സംബന്ധിച്ച് തുടർ ചർച്ചകൾക്ക് ശേഷമേ തീരുമാനമുണ്ടാവൂ എന്ന് അധികൃതർ അറിയിച്ചു.