കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; സ്വകാര്യ ബസുകൾ സമരത്തിലേക്ക്
തൃശൂർ: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച സർക്കാർ നടപടിക്കെതിരേ സമരത്തിന് സ്വകാര്യ ബസുകൾ. സർക്കാരിന്‍റെ ഈ നടപടി സ്വകാര്യ ബസുകളുടെ നിലനിൽപ്പിനെ ബാധിക്കുമെന്ന് ഓൾ കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍റെ യോഗത്തിൽ വിലയിരുത്തി.
ബജറ്റിൽ അനുകൂല പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിൽ 19 ന് ശേഷം ബസ് സർവീസുകൾ പൂർണമായും നിർത്തിവച്ച് സമരത്തിനിറങ്ങുമെന്ന് അസോസിയേഷൻ മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ച തൃശൂരിലാണ് ഓൾ കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍റെ യോഗം നടന്നത്.
സ്ത്രീ യാത്രക്കാർ കുറയുന്നതിനുസരിച്ച് വൻ നഷ്ടം നേരിടേണ്ടി വരും. സ്വകാര്യ ബസ് മേഖലയെ തകർക്കുന്ന പ്രഖ്യാപനമാണ് സർക്കാരിന്‍റെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നത്. വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധിപ്പിച്ചിട്ട് 15 വര്‍ഷമായി. സര്‍ക്കാര്‍ പറഞ്ഞ പൈസയ്ക്കാണ് സ്വകാര്യ ബസുകള്‍ സർവീസ് നടത്തുന്നത്.
സര്‍വീസ് നിര്‍ത്തിയാല്‍ നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമാകും. സ്വകാര്യ ബസുകള്‍ നിലനില്‍ക്കാന്‍ പാക്കേജ് വേണം. കെഎസ്ആർടിസിക്ക് നൽകുന്ന ആനുകൂല്യങ്ങൾ സ്വകാര്യ ബസുകൾക്കും നൽകണം. ബജറ്റിൽ അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ സർവീസ് നിർത്തിവയ്ക്കാനാണ് തീരുമാനമെന്നും ഉടമകൾ അറിയിച്ചു.