ഫർമാൻ ഖാൻ, കുംഭമേളയിലെ വൈറൽ പെൺകുട്ടി
തിരുവനന്തപുരം: കുംഭമേളയിലെ വൈറൽ താരം വിവാഹം കഴിക്കുന്ന സമയത്ത് പ്രായപൂർത്തിയായിരുന്നുവെന്ന് ഡിജിപി രവദ ചന്ദ്രശേഖർ. വിവാഹത്തിൽ നിയമപരമായ വീഴ്ചകൾ സംഭവിച്ചിട്ടില്ലെന്ന് ഡിജിപി വ‍്യക്തമാക്കി.
വിവാഹത്തിന് ഹാജരാക്കിയ രേഖകൾ വ‍്യാജമാണെന്ന തരത്തിൽ ഉയർന്ന ആരോപണങ്ങളോടും അദ്ദേഹം പ്രതികരിച്ചു. രേഖകളെല്ലാം ആധികാരികമാണെന്ന് പരിശോധനയിൽ നിന്നും വ‍്യക്തമായെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ഇക്കാര‍്യം ദേശീയ പട്ടികവർഗ കമ്മിഷനെ ഡിജിപി അറിയിക്കും.
തനിക്ക് 18 വയസ് കഴിഞ്ഞെന്നും കേരളത്തിൽ തുടരാനാണ് ആഗ്രഹിക്കുന്നതെന്നും പെൺകുട്ടി പൊലീസിനെ നേരത്തെ തന്നെ അറിയിച്ചിരുന്നു. മധ്യപ്രദേശ് സർക്കാർ നൽകിയ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി മാര്‍ച്ച് 11ന് തിരുവനന്തപുരത്തെ പൂവാര്‍ പഞ്ചായത്തില്‍ കല്യാണം റജിസ്റ്റര്‍ ചെയ്തു. എന്നാല്‍ കല്യാണം വിവാദമായതിന് പിന്നാലെ മധ്യപ്രദേശ് സര്‍ക്കാര്‍ ജനന സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി. കല്യാണത്തിന് പ്രായമായില്ലെന്നു പറഞ്ഞ് വിവാഹം കഴിച്ച ഫർമാൻ ഖാനെതിരേ പോക്സോ കുറ്റം ചുമത്തി കേസെടുത്തിരുന്നു.