തിരുവനന്തപുരം: ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം വിവാദമായ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷ സംബന്ധിച്ച് അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ശനിയാഴ്ച രാവിലെ 11 മണിക്ക് ഓണ്‍ലൈനായാണ് യോഗം നടക്കുക. പൊലീസ് മേധാവി, ജയില്‍ മേധാവി, ആഭ്യന്തര സെക്രട്ടറി തുടങ്ങിയവരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. ഈ മാസം അവസാനത്തേക്ക് നിശ്ചയിച്ചിരുന്ന യോഗമാണ് ഗുരുതരമായ സ്ഥിതിവിശേഷം കണക്കിലെടുത്ത് ശനിയാഴ്ചയിലേക്ക് മാറ്റിയത്.
സംസ്ഥാനത്തെ ജയിലുകളിലെ കാര്യക്ഷമതയടക്കമുള്ള കാര്യങ്ങളായിരിക്കും പ്രധാനമായി പരിശോധിക്കുക. സുരക്ഷാവീഴ്ച അടക്കമുള്ള കാര്യങ്ങള്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ പലതവണ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടായിരുന്നു. ഇതിന്‍റെ കൂടി പശ്ചാത്തലത്തില്‍ ജയില്‍ മേധാവി കണ്ണൂരിലെത്തി ഒരു യോഗം വിളിക്കാന്‍ തീരുമാനിച്ചിരുന്നു.
അതിനിടെയാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. ജയിൽ ചാട്ടം ജയിൽവകുപ്പിന്‍റെ വീഴ്ചയായി വിലയിരുത്തുന്നതോടെ കർശന നടപടികളും യോഗത്തിലുണ്ടാകുമെന്നാണ് വിവരം.