പുലിഭീതി; കൊരട്ടി-ചിറങ്ങര മേഖലയിൽ ഡ്രോൺ നിരീക്ഷണം നടത്തിയേക്കും, 5 ക്യാമറകൾ സ്ഥാപിച്ചു
Metro Vaartha
കെ.കെ. ഷാലി
തൃശൂർ: കൊരട്ടി- ചിറങ്ങര ദേശീയപാതയോരത്തെ മേഖലയിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനു പിന്നാലെ ജാഗ്രതാ നിർദേശങ്ങൾ നൽകി കൊരട്ടി പഞ്ചായത്ത് അധികൃതർ. കൊരട്ടിയിലെ ഗവൺമെന്‍റ് ഒഫ് ഇന്ത്യ പ്രസ്, വൈഗാ ത്രെഡ്സ് എന്നിവിടങ്ങളിൽ ഡ്രോൺ നിരീക്ഷണം ഉൾപ്പെടെയുള്ള പരിശോധനയ്ക്കായി കളക്റ്റർക്ക് കത്തു നൽകാനും തീരുമാനമായിട്ടുണ്ട്. പുലിയുടെ സാന്നിധ്യമറിയുവാന്‍ 5 ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ പതിനാലാം തീയതി പുലിയെ കണ്ടതായി പറയുന്ന വീടിന്റെ പുറകിലെ പറമ്പില്‍ രണ്ട് ക്യാമറയും,കഴിഞ്ഞ ദിവസം പുലിയെ കാണപ്പെട്ടു എന്നു പറയുന്ന സ്ഥലത്ത് രണ്ട് ക്യാമറയും അവിടെ നിന്ന് കുറച്ച് മാറി മറ്റൊരു ക്യാമറയുമാണ് ഇപ്പോള്‍ സ്ഥാപ്പിച്ചിരിക്കുന്നത്. കൊരട്ടി പഞ്ചായത്തിലെ 11,12,13 വാര്‍ഡുകളായ മംഗലശ്ശേരി,ചെറ്റാരിക്കല്‍,.വഴിച്ചാല്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചാണ് സുരക്ഷ മുന്‍കരുതലുകള്‍ നടത്തുന്നത്. വനം, പൊലീസ്, റവന്യു സംയുക്ത യോഗത്തിലാണ് ഇക്കാര്യങ്ങൾ തീരുമാനമായത്.
പ്രദേശത്തെ ആരാധനാലയങ്ങളിൽ വെളുപ്പിനും രാത്രിയിലുമായി നടത്തുന്ന ആരാധന പകൽ സമയത്തേക്ക് ക്രമീകരിക്കാൻ ആവശ്യപ്പെടും. അതിരാവിലെയും രാത്രിയിലുമായുള്ള ട്യൂഷൻ സെന്‍ററുകളുടെ പ്രവർത്തനം നിർത്തി വയ്ക്കാാൻ നിർദേശം നൽകും. കുട്ടികൾ പ്രായമായവർ എന്നിവരുടെ രാത്രിയാത്രകൾ നിർത്തണമെന്നും രാത്രിസമയങ്ങളിൽ പുറത്തിറങ്ങുമ്പോൾ ജാഗ്രത പുലർത്തണമെന്നും നിർദേശം നൽകാനും തീരുമാനമായിട്ടുണ്ട്. പുലിയുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണം നടത്തുന്നവർക്കെതിരേ കേസെടുക്കുമെന്നും യോഗം വ്യക്തമാക്കി.
യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റ് പി.സി.ബിജു അധ്യക്ഷത വഹിച്ചു. വാഴച്ചാല്‍ ഡിഎഫ്ഒ ആര്‍.ലക്ഷ്മി, റേഞ്ച് ഓഫീസര്‍ വി.ജെ.ജീഷ്മ, വൈസ് പ്രസിഡന്‍റ് ഷൈനി ഷാജി, പഞ്ചായത്തംഗങ്ങളായ കെ.ആര്‍,സുമേഷ്, പി.ജി,സത്യപാലന്‍, ഗ്രേസി സക്കറിയ, വര്‍ഗ്ഗീസ് പയ്യപ്പിള്ളി, പഞ്ചായത്ത് സെക്രട്ടറി കെ.എ.ശ്രീലത ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍മാരായ ആല്‍ബിന്‍ ആന്‍റണി, കെ.പി.അസീസ്.എസ്.ഐ സി.പി.ഷിബു തുടങ്ങിയവരും യോഗത്തില്‍ സംബന്ധിച്ചു.