വിദ്യാർഥിയുടെ വാട്ടർബോട്ടിലിൽ ചാരായം; അനങ്ങാതെ പൊലീസ്, രണ്ടാനച്ഛൻ വിദേശത്തേക്ക് കടന്നു
Representative image
കൽപറ്റ: സ്കൂൾ വിദ്യാർഥിയുടെ വാട്ടർബോട്ടിലിൽ വാറ്റ് ചാരായം കണ്ടെത്തിയ സംഭവത്തിൽ പത്താം ക്ലാസുകാരന്‍റെ രണ്ടാനച്ഛൻ വിദേശത്തേക്ക് കടന്നു. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും ഇയാളെ കസ്റ്റഡിയിൽ എടുത്തിരുന്നില്ല. വ്യാഴാഴ്ചയാണ് ഇയാൾ പൊലീസിന്‍റെ കണ്ണുവെട്ടിച്ച് വിദേശത്തേക്ക് കടന്നത്.
അതിനിടെ ഇയാളുടെ വീടിനു സമീപത്തെ തോട്ടത്തിൽ നിന്ന് 56 കുപ്പി വ്യാജ മദ്യം പിടിച്ചെടുത്തു. കൂടാതെ ഇയാളുടേതെന്ന് കരുതുന്ന വാറ്റ് കേന്ദ്രത്തിൽ നിന്ന് 220 കുപ്പി വ്യാജ മദ്യവും എക്സൈസ് കണ്ടെത്തി. ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനോ ലുക്ക് ഔട്ട് നോട്ടസ് പുറത്തിറക്കാനോ സാധിക്കാതെ ഇരുന്നതിനാലാണ് പ്രതി വിദേശത്തേക്ക് കടക്കാൻ കാരണമായത് എന്ന് ആക്ഷേപമുണ്ട്.
സ്കൂളിലെ കുട്ടികളിൽ ചിലർ മദ്യം ഉപയോഗിക്കുന്നു എന്ന രഹസ്യവിവരം ലഭിച്ചതോടെയാണ് അധ്യാപകർ ബാഗ് പരിശോധിച്ചത്. തുടർന്ന് വിദ്യാർഥികളുടെ ബാഗിലെ വാട്ടർബോട്ടിലിൽ നിന്ന് ചാരായം കണ്ടെത്തുകയായിരുന്നു. സഹപാഠിയാണ് ചാരായം നൽകിയത് എന്ന് വിദ്യാർഥി അധ്യാപകരോട് പറഞ്ഞു. മറ്റ് വിദ്യാർഥികൾക്കും ഇത്തരത്തിൽ ചാരായം എത്തിച്ചതായും വിവരം ലഭിച്ചു. തുടർന്ന് അധ്യാപകർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. അന്വേഷണത്തിൽ കുട്ടിയുടെ രണ്ടാനച്ഛന് നാടൻ വാറ്റുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.