കൊല്ലപ്പെട്ട മലയാളി അഖിൽ ജോയൻ, റഷ്യ ആക്രമിച്ച യുക്രെയ്നിൽ ചരക്ക് കപ്പൽ
കാസർഗോഡ്: യുക്രെയ്‌നിൽ കപ്പലിനു നേരേയുണ്ടായ ആക്രമണത്തിൽ മരിച്ച കാസർഗോഡ് വെള്ളരിക്കുണ്ട് എകെജി നഗർ സ്വദേശി അഖിൽ ജോയന്‍റെ (26) മൃതദേഹം വിട്ടുകിട്ടുന്നതിനെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നു കുടുംബം. മൃതദേഹം നാട്ടിലെത്തിക്കാൻ ഉടൻ നടപടി വേണമെന്ന് അഖിലിന്‍റെ അച്ഛൻ ജോയൻ അഭ്യർഥിച്ചു. ഞായറാഴ്ച യുക്രെയ്‌നിലെ ഒഡേസ തുറമുഖത്തു നിന്നു പോയ കപ്പലിനു നേരേയുണ്ടായ ആക്രമണത്തിലാണ് അഖിൽ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ മരിച്ച 10 പേരിൽ അഖിലടക്കം നാലു പേരും ഇന്ത്യക്കാരാണ്. ഒരു ഇന്ത്യക്കാരന് പരുക്കേറ്റിട്ടുണ്ട്.
കപ്പലിനു നേരേ ആക്രമണമുണ്ടായെന്നും അഖിലിനെ കാണാനില്ലെന്നും മാത്രമാണ് കമ്പനിയിൽ നിന്ന് ആദ്യം അറിയിച്ചത്. കൂടുതൽ വിവരം ലഭിക്കുമ്പോൾ അറിയിക്കാമെന്നും പറഞ്ഞു. പിന്നീട് പ്രതികരണമില്ലാത്തതിനാൽ ഞാൻ തിരിച്ചുവിളിച്ചപ്പോഴാണ് രണ്ടു മൃതദേഹങ്ങൾ കണ്ടെടുത്തെന്നും അതിലൊന്ന് അഖിലിന്‍റേതാണെന്നും മറുപടി നൽകിയത്. പിന്നീടു വിവരങ്ങളൊന്നുമില്ലെന്നും ജോയൻ.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിളിച്ച് മൃതദേഹം നാട്ടിലെത്തിക്കാൻ സർക്കാർ ഇടപെടുമെന്ന് അറിയിച്ചിട്ടുണ്ട്. കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താന്‍റെ സഹായവും തേടിയിട്ടുണ്ടെന്നു ജോയൻ. സാധാരണ മൃതദേഹം നാട്ടിലെത്തിക്കാൻ 10 -15 ദിവസം എടുക്കാറുണ്ടെന്നാണു കമ്പനിയിൽ നിന്ന് അറിയിച്ചത്. അതേസമയം, വിവരങ്ങൾ തേടാൻ നോർക്കയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഗിനിയ- ബിസാവു പതാകയുള്ള ഗോൾഡൻ ലിയോ എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്.