തൃശൂർ: കേരളത്തിലെ സഹകരണപ്രസ്ഥാനത്തെ ഇല്ലായ്മ ചെയ്യാനുള്ള ബിജെപി സർക്കാരിന്‍റെ അജണ്ടയുടെ ഭാഗമായാണ് സിപിഎം നേതാവ് പി.ആർ അരവിന്ദാക്ഷന്‍റെ അറസ്റ്റെന്ന് തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസ്. ജില്ലയിലെ സഹകരണ ബാങ്കുകളെ ഇല്ലാതാക്കുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നിൽ. സിപിഎമ്മിന്‍റെ നേതാക്കളെയും പ്രവർത്തകരെയൊക്കെ ഇഡി വേട്ടായാടുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.
കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് അനാവശ്യമായി പലരുടെയും പേര് ഇഡി വലിച്ചിഴക്കുകയാണ്. ആർഎസ്എസ്-സംഘപരിവാർ അജൻഡകളാണ് ഇതിനു പിന്നിൽ. നിർഭാഗ്യവശാൽ യുഡിഎഫും ആർഎസ്എസിനൊപ്പമാണ്. ആ നിലയ്ക്കുള്ള പ്രക്ഷോഭങ്ങളും സമരങ്ങളുമാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ രാഷ്ട്രീയമായി ജനങ്ങളെ അണിനിരത്തിക്കൊണ്ട് പ്രതികരിക്കുമെന്നും നിയമപരമായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാത്രമല്ല ഏതൊരന്വേഷണവുമായി സഹകരിക്കണമെന്നാണ് സിപിഎമ്മിന്‍റെ നിലപാട്. ഒളിച്ചോടുന്ന പ്രശ്നമില്ല. എസി മൊയ്തീനും എം.കെ കണ്ണനുമൊക്കെ അന്വേഷണത്തിൽ ഇഡിയുമായി സഹകരിച്ചിരുന്നതായും എം.എം. വർഗീസ് ചൂണ്ടിക്കാട്ടി.