മലപ്പുറം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിൽ നിന്നും എൽഡിഎഫ് സ്ഥാനാർഥിയായി എം. സ്വരാജ് മത്സരിച്ചേക്കും. സ്വരാജിന്‍റെ സ്ഥാനാർഥിത്വം സംബന്ധിച്ച് സിപിഎമ്മിൽ ധാരണയായതായാണ് വിവരം.
സീറ്റ് നിലനിർത്താൻ ശക്തനായ സ്ഥാനാർഥി വേണമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ കനത്ത തോൽവി മറികടക്കാൻ സ്വരാജിന്‍റെ സ്ഥാനാർഥിത്വം ഗുണം ചെയ്യുമെന്നാണ് നേതാക്കൾ കരുതുന്നത്.
സിപിഎമ്മിന് വലിയ സ്വാധീനമുള്ള മണ്ഡലങ്ങളിലൊന്നാണ് പൊന്നാനി. ഇത്തവണ സ്വരാജ് പൊന്നാനിയിൽ മത്സരിക്കുകയാണെങ്കിൽ മലപ്പുറം ജില്ലയിൽ രണ്ടാം മത്സരമായിരിക്കും. സ്വരാജിന് പുറമെ സിപിഎം പൊളിറ്റ്ബ‍്യൂറോ അംഗം എ. വിജയരാഘവനെയും പൊന്നാനിയിലേക്ക് പരിഗണിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.