ഐപിഎസ് ഉദ്യോഗസ്ഥൻ മോശമായ സന്ദേശങ്ങൾ അയച്ചെന്ന് രണ്ട് വനിതാ എസ്ഐമാരാണ് ആരോപിക്കുന്നത്.
തിരുവനന്തപുരം: കോൺഗ്രസ് പാർട്ടിക്കു പിന്നാലെ കേരള പൊലീസിലും അശ്ലീല സന്ദേശ വിവാദം. ഐപിഎസ് ഉദ്യോഗസ്ഥൻ മോശമായ സന്ദേശങ്ങൾ അയച്ചെന്ന് രണ്ട് വനിതാ എസ്ഐമാരാണ് ആരോപിക്കുന്നത്. ഡിഐജി അജിത ബീഗത്തിന് ഇരുവരും തെളിവ് സഹിതം പരാതിയും നൽകിയിട്ടുണ്ട്.
ജോലി സ്ഥലത്ത് സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമം തടയുന്നതിനുള്ള പോഷ് നിയമപ്രകാരമാണ് പരാതി. ഇതു പരിഗണിച്ച ഡിഐജി സംസ്ഥാന പൊലീസ് മേധാവിക്കു നൽകിയ ശുപാർശ പ്രകാരം അന്വേഷണത്തിന് ഉത്തരവായിട്ടുണ്ട്.
ഐപിഎസ് ഉദ്യോഗസ്ഥയായ മെറിൻ ജോസഫിനാണ് അന്വേഷണ ചുമതല. പരാതി നൽകിയ രണ്ടു പൊലീസ് ഉദ്യോഗസ്ഥകളുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ആരോപണം ശരിയാണെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടാൽ ഉദ്യോഗസ്ഥനെതിരേ വകുപ്പ് തല നടപടിയുണ്ടാകും.
എസ്ഐ ടെസ്റ്റെഴുതി പൊലീസ് സേനയിൽ പ്രവേശിച്ചവരാണ് പരാതിക്കാർ ഇരുവരും. ഐപിഎസ് ഉദ്യോഗസ്ഥൻ മുൻപ് ജില്ലാ പൊലീസ് മേധാവിയായിരുന്നു. ഇപ്പോൾ തലസ്ഥാനത്ത് സേനയിൽ സുപ്രധാന ചുമതല വഹിക്കുന്നു.