ലയണൽ മെസി
തിരുവനന്തപുരം: ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെയും അർജന്‍റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇടപാടുകളിൽ 25.78 കോടിയുടെ നികുതി വെട്ടിപ്പ് നടന്നുവെന്നാണ് ജിഎസ്ടി പ്രത‍്യേക സംഘത്തിന്‍റെ റിപ്പോർട്ടിൽ പരാമർശിക്കുന്നത്. നികുതി ഉടൻ തന്നെ ഈടാക്കണമെന്നും ഉദ‍്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ അക്കൗണ്ടിലേക്ക് 2 ധനകാര‍്യ സ്ഥാപനങ്ങളിൽ നിന്നും കോടികൾ എത്തിയതായും ഇക്കാര‍്യം കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നുമാണ് പ്രത‍്യേക അന്വേഷണ സംഘം പറയുന്നത്. നികുതി ഈടാക്കുന്നത് ഉദ‍്യോഗസ്ഥർ മനപ്പൂർവം വൈകിപ്പിച്ചെന്നും സ്പോൺസറിൽ നിന്നും നികുതി ഈടാക്കാതിരുന്നതിൽ വീഴ്ച പറ്റിയെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
അതേസമയം, കേസിൽ അന്വേഷണ റിപ്പോർട്ടുകളുടെ പരിശോധന എസ്ഐടി പൂർത്തിയാക്കിയിരുന്നു. വിദേശ നാണ‍്യ വിനിമയ ചട്ടം ലംഘിച്ചാണ് വിദേശത്തേക്ക് ഏകദേശം 15 മില‍്യൺ അമെരിക്കൻ ഡോളർ മൂല‍്യമുള്ള 120 കോടിയോളം രൂപ കടത്തിയതെന്ന് കായിക വകുപ്പ് സെക്രട്ടറിയുടെ രണ്ടാം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. മെസിയെ കേരളത്തിലെത്തിക്കുന്നതിന്‍റെ ഭാഗമായി നടന്ന തട്ടിപ്പിൽ 22 കോടി രൂപയിലധികം സർക്കാരിന് നഷ്ടമുണ്ടായെന്ന് മുഖ‍്യമന്ത്രിയും നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.