ശബരിമലയിലേക്ക് ഇനി മിൽമയുടെ നെയ്യ്

 
Kerala

ശബരിമലയിലേക്ക് ഇനി മിൽമയുടെ നെയ്യ്

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ് നെയ്യ് നല്‍കാനുള്ള അനുമതി മില്‍മയ്ക്ക് നല്‍കിയത്.

തിരുവനന്തപുരം: നവംബറില്‍ ആരംഭിക്കുന്ന മണ്ഡല, മകര വിളക്ക് തീര്‍ഥാടന കാലത്ത് ശബരിമല, പമ്പ, നിലയ്ക്കല്‍ ക്ഷേത്രങ്ങളില്‍ പ്രസാദം തയാറാക്കാൻ ആവശ്യമായ നെയ്യ് നല്‍കുന്നതിനുള്ള അനുമതി മില്‍മയ്ക്ക് ലഭിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ് നെയ്യ് നല്‍കാനുള്ള അനുമതി മില്‍മയ്ക്ക് നല്‍കിയത്.

സംസ്ഥാനത്ത് ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള ക്ഷേത്രങ്ങള്‍ക്ക് ആവശ്യമുള്ള പാല്‍, തൈര്, നെയ്യ്, വെണ്ണ തുടങ്ങി എല്ലാ ഉല്‍പ്പന്നങ്ങളും മില്‍മയില്‍ നിന്ന് വാങ്ങണമെന്ന് ദേവസ്വം, സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ നിര്‍ദേശിച്ചിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ ഉന്നതാധികാര അവലോകന സമിതി മില്‍മ നെയ്യിന്‍റെ ഉയര്‍ന്ന ഗുണനിലവാരം ഉറപ്പുവരുത്തി. മില്‍മ ഉദ്യോഗസ്ഥരുമായി ദേവസ്വം ബോര്‍ഡ് അധികൃതര്‍ ചര്‍ച്ച നടത്തി.

ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ മില്‍മ സ്റ്റാളുകള്‍ സ്ഥാപിക്കാനുള്ള നിര്‍ദേശവും ദേവസ്വം ബോര്‍ഡ് പരിഗണിക്കുന്നുണ്ട്. മില്‍മയുടെ തെക്കന്‍ മേഖലാ യൂണിറ്റായ തിരുവനന്തപുരം റീജിയണല്‍ കോ- ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയനാണ് ശബരിമല ക്ഷേത്രത്തിലേക്ക് നെയ്യ് വിതരണം ചെയ്യുക.

മില്‍മ ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരത്തിനും വിശ്വാസ്യതയ്ക്കും ലഭിച്ച അംഗീകാരമായാണ് ബോര്‍ഡിന്‍റെ ഈ തീരുമാനത്തെ കാണുന്നതെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി പറഞ്ഞു. മില്‍മയുടെ നന്മ ഇനി ശബരിമല പ്രസാദത്തിലുമുണ്ടാകും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നു ലക്ഷക്കണക്കിന് ഭക്തരെത്തുന്ന രാജ്യത്തെ ഏറ്റവും വലിയ തീർഥാടന കേന്ദ്രങ്ങളിലൊന്നായ ശബരിമലയില്‍ മില്‍മയുടെ സാന്നിധ്യം വിപുലപ്പെടുത്താന്‍ അവസരം നല്‍കിയതിന് ദേവസ്വം മന്ത്രിയോടും സര്‍ക്കാരിനോടും ചെയര്‍മാന്‍ നന്ദി അറിയിച്ചു.

സമരങ്ങൾ തടഞ്ഞാൽ തലയടിച്ച് പൊട്ടിക്കും; പൊലീസുകാർക്കെതിരേ കെഎസ്‌യു നേതാവിന്‍റെ ഭീഷണി

അങ്ങ് കേസുകളിൽ പ്രതിയല്ലായിരുന്നോ? മന്ത്രിമാരും പ്രതികൾ അല്ലേ? മുഖ്യമന്ത്രിക്കെതിരേ രാഹുൽ മാങ്കൂട്ടത്തിൽ

മതപരിവർത്തന നിരോധന നിയമങ്ങൾക്കെതിരായ ഹർജികളിൽ സുപ്രീം കോടതി സംസ്ഥാനങ്ങളോട് നിലപാട് തേടി

പീച്ചി കസ്റ്റഡി മർദനം: എസ്എച്ച്ഒ പി.എം. രതീഷിന് സസ്പെൻഷൻ

ആരോഗ്യ മേഖലയെ ചൊല്ലി മന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ വാക് പോര്