മുഖ്യമന്ത്രിക്കെതിരേ മോശം വാക്കുകൾ പ്രയോഗിച്ചു, ഡിസിസി അംഗം ഉൾപ്പടെയുള്ളവർക്കെതിരേ കേസെടുത്ത് പൊലീസ്
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനോട് മോശമായി പെരുമാറിയെന്ന ആരോപണത്തിൽ ഡിസിസി അംഗം ചേന്തി അനിൽ ഉൾപ്പടെയുള്ളവർക്കെതിരേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ചേന്തിയിലെ ശ്രീനാരായണഗുരു ജയന്തി സമ്മേളനത്തിൽ പങ്കെടുക്കാതിരുന്നതിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞത്. മുഖ്യമന്ത്രിയുടെ വാഹനം കൈകാണിച്ചു നിർത്തിയ ശേഷം മോശമായി പെരുമാറി എന്നാണ് ആരോപണം.
പ്രവർത്തകർ കൈകാണിച്ചതിനെ തുടർന്ന് ചേന്തിയിൽ ഇറങ്ങിയ മുഖ്യമന്ത്രി പരിപാടി ഉദ്ഘാടനം ചെയ്യാതെ മടങ്ങുമ്പോഴാണ് മോശമായി പെരുമാറിയത്. മുഖ്യമന്ത്രിക്കെതിരേ ചേന്തി അനിലിന്റെ നേതൃത്വത്തിൽ മോശം വാക്കുകൾ പറയുകയുണ്ടായി. തുടർന്ന് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ ചേന്തി അനിലിനെയും കൂട്ടരേയും തള്ളിമാറ്റി. മുഖ്യമന്ത്രിയോട് മോശമായി പെരുമാറിയതിന് സ്ഥലത്തുണ്ടായിരുന്ന ഗ്രേഡ് എസ്ഐയുടെ മൊഴി രേഖപ്പെടുത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. സിറ്റി പൊലീസ് കമ്മിഷണറുടെ നിർദേശപ്രകാരമാണ് കേസെടുത്തത്
മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയുടെ ലിസ്റ്റിൽ ചേന്തിയിലെ പ്രോഗ്രാം ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാത്തതിനാൽ പൊതുസമ്മേളനം ഉപേക്ഷിച്ച് സംഘാടകർ പ്രതിഷേധിച്ചു. മുഖ്യമന്ത്രി പങ്കെടുക്കാമെന്ന് ഉറപ്പു നൽകിയതാണെന്നും അത് പ്രകാരമുള്ള സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം ഒരുക്കിയതാണെന്നും ചേന്തി അനിൽ പറഞ്ഞു. മുഖ്യമന്ത്രി പരിപാടിയിൽ പങ്കെടുക്കണമെന്ന് അതിയായ ആഗ്രഹമുള്ളതുകൊണ്ടാണ് അവിടെ കൂടിയ പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാഹനം കൈകാണിച്ച് നിർത്തി ഇറക്കിയതെന്നും അനിൽ പറഞ്ഞു.