കൊച്ചി: തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ വോട്ടർമാർക്കെതിരായ അധിക്ഷേപ പരാമർശം തിരുത്തി സിപിഎം നേതാവ് എം.എം. മണി. തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ സാഹചര്യത്തിൽ പറഞ്ഞുപോയതാണെന്നും തന്‍റെ നിലപാട് ശരിയായില്ല എന്ന പാർട്ടി നിലപാട് താൻ അംഗീകരിക്കുന്നുണ്ടെന്ന് മണി പറഞ്ഞു.
'ഇന്നലെത്തെ സാഹചര്യത്തിൽ ഞാൻ അങ്ങനെ പ്രതികരിച്ചു എന്നേ ഉള്ളൂ, അത് ശരിയായില്ല എന്നതാണ് പാർട്ടി നിലപാട്. പാർട്ടിയിൽ നിന്ന് വ്യത്യസ്തമായ നിലപാട് എനിക്കില്ല. ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തു. ജില്ലയിൽ മികച്ച റോഡുകളെല്ലാം കൊണ്ടുവന്നു. സംസ്ഥാനത്ത് ഒരുപാട് ക്ഷേമ പ്രവർത്തനങ്ങൾ നടത്തി. എന്നിട്ടും ഇങ്ങനെയൊരു ഫലം വന്നപ്പോൾ അങ്ങനെ പ്രതികരിച്ചതാണ്. ഞാൻ അങ്ങനെ പ്രതികരിക്കേണ്ടിയിരുന്നില്ല.'
'ജനറൽ സെക്രട്ടറി പറഞ്ഞത് പാർട്ടി നിലപാടാണ്. അത് തന്നെയാണ് എന്‍റെയും നിലപാട്. നിലപാട് തിരുത്താൻ പറഞ്ഞ് എന്നെ ആരും വിളിച്ചൊന്നുമില്ല, എന്നാലും ഞാൻ തിരുത്തുകയാണ്. പ്രതിപക്ഷം ഒന്നും ചെയ്യാതെയിരുന്നിട്ടും അവർക്ക് ജയിക്കാൻ അവകാശമുണ്ട്. ഉമ്മൻചാണ്ടിയും എ.കെ. ആന്‍റണിയും ഭരിച്ച സമയത്ത് ഇവിടെ ജനങ്ങൾക്ക് അവകാശമുണ്ടായിരുന്നു. എൽഡിഎഫ് ഗവൺമെന്‍റുകൾ നടത്തിയ തരത്തിലുള്ള എന്തെങ്കിലും പ്രവർത്തനം കോൺഗ്രസ് സർക്കാരുകൾ നടത്തിയിട്ടുണ്ടോ.'- എം.എം. മണി പറഞ്ഞു.
ആനുകൂല്യങ്ങൾ കൈപ്പറ്റി ശാപ്പാട് കഴിച്ചിട്ട് ജനം പിറപ്പുകേട് കാട്ടി എന്നായിരുന്നു എം.എം. മണി പറഞ്ഞത്. പിന്നാലെ മണിക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. എൽഡിഎഫ് ജനറൽ സെക്രട്ടറി എം.എ. ബേബി മണിക്കെതിരേ രംഗത്തെത്തിയിരുന്നു.