മോഹൻലാൽ
തിരുവനന്തപുരം: പുതിയ ബജറ്റില്‍ സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിച്ച തീരുമാനത്തെ സ്വാഗതം ചെയ്ത് നടന്‍ മോഹന്‍ലാല്‍. ആയിരക്കണക്കിനു സിനിമാപ്രവർത്തകർക്ക് പുതിയ പ്രതീക്ഷകൾ നൽകുന്നതാണ് പ്രഖ്യാപനമെന്നും മോഹൻലാൽ കുറിച്ചു. തന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മോഹൻലാൽ പ്രതികരണം അറിയിച്ചത്. ബജറ്റിൽ ഈ പ്രഖ്യാപനം നടത്തിയതിനു മുഖ്യമന്ത്രി വി.ഡി. സതീശനും സാംസ്കാരികമന്ത്രി പി.സി. വിഷ്ണുനാഥിനും മോഹൻലാൽ നന്ദി അറിയിച്ചു.
കൊച്ചിയിൽ 100 കോടി രൂപ ചെലവിൽ ജെ.സി. ഡാനിയേൽ സ്മാരക ഫിലിം സിറ്റി, തൃശൂരിൽ ജോൺസ്റ്റർ മാസ്റ്റർ മൃസിക് അക്കാദമി, കൊച്ചിയിൽ സലിം കുമാറിനായി ഒരുകോടി രൂപ ചെലവിൽ സ്മാരകം, ആന്‍റി പൈറസി സെൽ തുടങ്ങിയ പദ്ധതികളാണ് സിനിമ മേഖലയ്ക്കായി മുഖ്യമന്ത്രി വി.ഡി. സതീശൻ ബജറ്റിൽ പ്രഖ്യാപിച്ചത്.
മോഹൻലാലിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
പുതിയ ബജറ്റില്‍, സിനിമ മേഖലയെ കൈപിടിച്ചുയര്‍ത്താന്‍, കള്‍ച്ചറല്‍ പാര്‍ക്ക് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ പ്രഖ്യാപിച്ച സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. ഈ പദ്ധതികള്‍ സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ചയാണ്. സിനിമയെ ഒരു വ്യവസായമായി പരിഗണിക്കാനുള്ള നടപടികളെടുക്കുമെന്ന പ്രഖ്യാപനം ആയിരക്കണക്കിന് സിനിമാപ്രവര്‍ത്തകര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കും. മുഖ്യമന്ത്രി ശ്രീ വി.ഡി. സതീശനും, സാംസ്കാരിക വകുപ്പുമന്ത്രി ശ്രീ പി.സി. വിഷ്ണുനാഥിനും ഹൃദയം നിറഞ്ഞ നന്ദി.