മുല്ലപ്പെരിയാർ ഡാമിന്‍റെ ഷട്ടറുകൾ തുറന്നു
കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സ്പില്‍വേ ഷട്ടറുകള്‍ തുറന്നു. ജലനിരപ്പ് 136.15 അടിയിലെത്തിയതോടെയാണ് ഷട്ടറുകള്‍ തുറന്നത്. 13 ഷട്ടറുകള്‍ 10 സെന്‍റീമീറ്റർ വീതമാണ് ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ 250 ക്യുസെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. 46 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും അണക്കെട്ട് ബലപ്പെടുത്താനുള്ള ശ്രമം നടക്കുന്നതിനിടെയാണ് ഇപ്പോള്‍ അണക്കെട്ട് തുറന്നത്.
റൂള്‍ കര്‍വ് പ്രകാരം ജലനിരപ്പ് ക്രമീകരിക്കാന്‍ ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് സ്പില്‍വേ ഷട്ടറുകള്‍ തുറക്കുമെന്ന് തമിഴ്‌നാട് അറിയിച്ചിരുന്നു. ജലനിരപ്പ് രാത്രി സമയത്ത് 136 അടിയിലെത്തിയാലും സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് വെള്ളം പെരിയാറിലേക്ക് ഒഴുക്കരുതെന്ന് ഇടുക്കി ജില്ലാ ഭരണകൂടം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടതിനാലാണ് ഷട്ടര്‍ തുറന്നത്.
നിലവില്‍ സെക്കന്‍ഡില്‍ 3867 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. തമിഴ്‌നാട് സെക്കന്‍ഡില്‍ 2117 ഘനയടി വെള്ളം കൊണ്ടു പോകുന്നുണ്ട്. നിലവിലുള്ള സാഹചര്യത്തില്‍ സെക്കന്‍ഡില്‍ 1500 ഘനയടിക്കും 2000 ഘനയടിക്കും ഇടയില്‍ വെള്ളം മാത്രമേ സ്പില്‍വേ ഷട്ടറുകള്‍ വഴി പുറത്തേക്ക് ഒഴുക്കേണ്ടി വരൂ. ഇത് പെരിയാറിന്‍റെ തീരത്തുള്ളവർക്ക് അപകടകരമല്ല.
10 സ്പില്‍വേ ഷട്ടറുകള്‍ 10 സെന്‍റീമീറ്റര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 600 മുതല്‍ 1000 ഘനയടി വെള്ളം തുറന്നുവിടാനാണ് കേരള - തമിഴ്നാട് അധികൃതര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, 13 സ്പില്‍വേ ഷട്ടറുകളും തുറക്കുകയാണുണ്ടായത്.
കഴിഞ്ഞ വര്‍ഷം ഇതേ ദിവസം അണക്കെട്ടില്‍ 122.75 അടി വെള്ളമാണുണ്ടായിരുന്നത്. ഇപ്പോള്‍ മുന്‍വര്‍ഷത്തെക്കാള്‍ 13.25 അടി വെള്ളം അധികമുണ്ട്. റൂള്‍ കെര്‍വ് പ്രകാരം ജൂണ്‍ 30 വരെ 136 അടിയും ജൂലൈ ഒന്നു മുതല്‍ 10 വരെ 136.30 അടി വെള്ളവും അണക്കെട്ടില്‍ സംഭരിക്കാന്‍ തമിഴ്‌നാടിന് കഴിയും.