കൊച്ചി: ആലുവയിൽ അഞ്ചു വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക്ക് ആലം വധശിക്ഷയ്ക്കെതിരേ ഹൈക്കോടതിയിൽ അപ്പീൽ നൽകി. വധശിക്ഷ കഠിനവും നീതികരിക്കാനാവാത്തതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീൽ. എഫ്ഐആർ രജിസ്റ്റർ ചെയ്ത് 110 ദിവസത്തിനുളളിൽ കോടതി അനാവശ്യ തിടുക്കത്തിൽ വിചാരണ നടത്തി, കേസ് വാദിക്കാനുളള ന്യായവും നീതിയുക്തവുമായ അവസരം നഷ്ടപ്പെടുത്തി തുടങ്ങിയ ആരോപണങ്ങളുമുണ്ട്.
വിചാരണക്കോടതി നിയമിച്ച വിവർത്തകൻ തനിക്കെതിരേ പക്ഷപാതപരമായി പെരുമാറി. തന്നെ പരസ്യമായി തൂക്കിക്കൊല്ലണമെന്നും, വധശിക്ഷ പ്രതീക്ഷിക്കുന്നുവെന്നും ഒരു അഭിമുഖത്തിൽ വിവർത്തകൻ പറഞ്ഞിരുന്നു. അത്തരമൊരു വ്യക്തിയെ നിഷ്പക്ഷനായി കണക്കാക്കാൻ കഴിയില്ലെന്നും അപ്പീലിൽ പറഞ്ഞു.
2023 ജൂലൈ 28നാണ് ആലുവയിലെ ഇതരസംസ്ഥാന തെഴിലാളികളുടെ അഞ്ച് വയസുകാരിയായ മകളെ പ്രതി തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയത്. വീട്ടു മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ ജ്യൂസ് വാങ്ങി കൊടുക്കാമെന്നു പറഞ്ഞ് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. അതിനു ശേഷം ക്രൂര ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തി കുട്ടിയെ ചാക്കിൽ കെട്ടി ആലുവ മാർക്കറ്റിനു പിന്നിലെ മാലിന്യ കൂമ്പാരത്തിൽ ഉപേക്ഷിക്കുകയായിരുന്നു.