പ്രതി സദറുൾ അനം, കൊല്ലപ്പെട്ട സാവര്യ
ഹരിപ്പാട്: ഉസ്ബെക്കിസ്ഥാനിൽ സഹപാഠിയുടെ ആക്രമണത്തിൽ മലയാളി വിദ്യാർഥിനി കൊല്ലപ്പെട്ട സംഭവം അന്വേഷിക്കാൻ കേരള പൊലീസ് ഒരുങ്ങുന്നു. ക്രൈംബ്രാഞ്ചാണ് അന്വേഷണം നടത്തുക. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കൊല്ലപ്പെട്ട വിദ്യാർഥിനിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി സംസാരിച്ചശേഷമാണ് ഇക്കാര്യം അറിയിച്ചത്. ഉടൻ അന്വേഷണം ആരംഭിക്കാൻ സംസ്ഥാന ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിനു ആഭ്യന്തരമന്ത്രി നിർദ്ദേശം നൽകി.
വിദേശത്തു നടന്ന കുറ്റകൃത്യമായതിനാൽ അവിടെ എത്തി അന്വേഷണം നടത്തുന്നതിൽ ലോക്കൽ പൊലീസിനുള്ള പരിമിതി കണക്കിലെടുത്താണ് അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കുന്നത്. ഹരിപ്പാട് പിലാപ്പുഴ പൂതൂക്കാട് സുപ്രഭാതം വീട്ടിൽ ബസന്തിന്‍റെ മകൾ സാവര്യ (22)യാണ് കൊല്ലപ്പെട്ടത്. നാട്ടിലെത്തിച്ച മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളെജിൽ റീ പോസ്റ്റുമോർട്ടത്തിനു വിധേയമാക്കിയിരുന്നു. തലയ്ക്ക് ഉണ്ടായ ഗുരുതര പരുക്കാണ് മരണത്തിന് ഇടയാക്കിയതെന്നാണ് റീ പോസ്റ്റുമോർട്ടത്തിലും കണ്ടെത്തിയത്. റീ പോസ്റ്റുമോർട്ടം റിപ്പോർട്ട് ചൊവ്വാഴ്ച പൊലീസിനു കൈമാറും.
സഹപാഠിയായ മലപ്പുറം പെരിന്തൽമണ്ണ സ്വദേശി സദറുൾ അനം ലാപ്ടോപ്പ് കൊണ്ട് തലയ്ക്ക് അടിച്ചതിനെ തുടർന്ന് ശനിയാഴ്ചയാണ് സാവര്യ കൊല്ലപ്പെട്ടത്.