file image
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തോൽവിക്ക് ശേഷം ആദ്യമായി മാധ്യമങ്ങൾക്ക് മുന്നിലെത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പരാജയം അപ്രതീക്ഷിതമായിരുന്നു. പാർട്ടി ഘടകങ്ങളെയും മുന്നണികളെയും ജനങ്ങളെയും വിശ്വാസത്തിലെടുത്ത് അവർക്ക് പറയാനുള്ളത് കേട്ട് തുടർനടപടി ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇടത് ചരിത്രത്തിൽ മുൻപും ഇതിലും കുറഞ്ഞ വോട്ട് ശതമാനം ലഭിച്ചിട്ടുണ്ട്. ജനങ്ങൾക്ക് ബോധ്യമാവും വിധം തിരുത്തലുകൾ വരുത്തിയിട്ടുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു. മേയ്, ജൂൺ മാസങ്ങളിൽ എല്ലാ ഘടകങ്ങളും വിളിച്ച് ചേർത്ത് വിലയിരുത്തുമെന്ന് ഇന്ന് നടന്നത് പ്രാഥമിക പരിശോധന മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. സഖാക്കൾക്ക് നിർഭയവും സ്വതന്ത്രവുമായി അഭിപ്രായം പറയാൻ അവസരം ഒരുക്കും. എല്ലാം കേട്ട ശേഷം കൃത്യമായ വിശകലനം നടത്തി തീരുമാനമെടുക്കുമെന്നും പരാജയത്തിന്‍റെ കാരണം അറിയാൻ പാർട്ടി റിവ്യൂ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത് ലോക്കൽ കമ്മിറ്റിയും ഏരിയ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത് ബ്രാഞ്ച് യോഗങ്ങൾ ചേരും. ഇത് പരിശോധിച്ചാകും തെരഞ്ഞെടുപ്പ് വിലയിരുത്തൽ. പാർട്ടിക്കെതിരേ വലിയ പ്രചാരണ വേലകൾ നടക്കുന്നു. അതിനെ എല്ലാം അതിജീവിക്കും. വീണ്ടും അധികാരത്തിൽ വരാൻ സാധിക്കുന്ന മുന്നണിയാണ് എൽഡിഎഫ്. അതിന് സാധ്യമാകുന്ന തിരുത്തലുകൾ വരുത്തുമെന്നും എൽഡിഎഫിന്‍റെ സ്ഥാനം ജനങ്ങളുടെ ഹൃദയത്തിലാണെന്നും അദ്ദേഹം പറഞ്ഞു.