എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: വയനാട്ടിലെ കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിൽ രക്ഷാപ്രവർത്തനത്തിനായി സിപിഎം പ്രവർത്തകർ രംഗത്തിറങ്ങുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ദുരന്തത്തിൽ ജീവൻ നഷ്ടമായ തൊഴിലാളികളുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയ ഗോവിന്ദൻ ദുരന്തം അത‍്യന്തം ഞെട്ടലുളവാക്കുന്നതാണെന്നും അങ്ങേയറ്റം ദാരുണമാണെന്നും കൂട്ടിച്ചേർത്തു.
മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാൻ അടിയന്തര നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ‍്യപ്പെട്ടു. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരുക്കേറ്റവർക്കും അടിയന്തര ധനസഹായം ഉറപ്പാക്കാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, നിലവിൽ 5 പേർക്കാണ് ദുരന്തത്തിൽ ജീവൻ നഷ്ടമായത്. പരുക്കേറ്റ് 2 പേർ ചികിത്സയിൽ കഴിയുകയാണ്. ഇവരുടെ നില ഗുരുതരമാണ്. എൻഡിആർഎഫ്, ഫയർഫോഴ്സ്, പൊലീസ്, നാട്ടുകാർ എന്നിവർ ചേർന്നാണ് നിലവിൽ സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം നടക്കുന്നത്.
എത്രപേരെ കാണാതായിട്ടുണ്ടെന്ന് കണ്ടെത്താൻ കൃത്യമായ കണക്കെടുപ്പ് നടക്കുകയാണ്. തെരച്ചിൽ കൂടുതൽ ഫലപ്രദമാക്കുന്നതിനായി രണ്ട് കെഡാവർ നായ്ക്കളെയും പ്രദേശത്ത് എത്തിച്ചിട്ടുണ്ട്.