കട്ടപ്പന: ഇടുക്കി കട്ടപ്പന സ്റ്റാന്‍റിൽ യുവാവിന്‍റെ ദേഹത്തേക്ക് ബസ് പാഞ്ഞുകയറിയ സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ഒരു മാസത്തേക്കാണ് ഇടുക്കി ആർടിഒ സസ്പെൻഡ് ചെയ്തത്. ബൈസൺ വാലി സിറിൾ വർഗീസിന്‍റെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്. ഇയാളെ എടപ്പാൾ ഐഡിടിആർഇൽ ഒരു മാസത്തെ ഡ്രൈവിംഗ് പരിശീലനത്തിന് അയക്കാനും ഉത്തരവായി.
ഡിസംബർ 1 നായിരുന്നു സംഭവം. കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിലാണ് സംഭവം. യാത്രക്കാർക്കുള്ള കസേരയിൽ ഇരിക്കുകയായിരുന്ന കുമളി സ്വദേശി വിഷ്ണുവിന്‍റെ ദേഹത്തേക്കാണ് ബസ് പാഞ്ഞു കയറിയത്. മൂന്നാർ - കട്ടപ്പന റൂട്ടിലോടുന്ന ദിയമോൾ എന്ന ബസാണ് അപകടമുണ്ടാക്കിയത് പിന്നോട്ടെടുക്കേണ്ട ബസിന്‍റെ ഗിയർ മാറി വീണ് മുന്നോട്ട് പോയതാണ് അപകടത്തിന് കാരണം.