നീലക്കുറിഞ്ഞി പറിച്ചു; യുവാവിനെതിരേ നിയമ നടപടി, കൂടുതൽ പേർക്കെതിരേ അന്വേഷണം
തൊടുപുഴ: നീലക്കുറിഞ്ഞിയുടെ പൂക്കൾ പറിച്ചെടുത്ത യുവാവിനെതിരേ നടപടിക്കൊരുങ്ങി വനംവകുപ്പ്. കുറ്റിയാർ സ്വദേശിയായ യുവാവാണ് നീലക്കുറിഞ്ഞിയുമായി നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചത്. കുറിഞ്ഞിപ്പൂക്കൾ കോർത്ത് തലയിൽ വച്ചിരിക്കുന്നതും ഫോട്ടോയിൽ വ്യക്തമാണ്. നിയമപരമായി സംരക്ഷിക്കപ്പെടുന്ന ചെടിയാണ് നീലക്കുറിഞ്ഞികൾ. കുറ്റം തെളിഞ്ഞാൽ മൂന്നു വർഷം തടവും 25,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
നീലക്കുറിഞ്ഞിയുടെ ചെടിയോ പൂവോ പറിക്കുന്നതും ചെടിക്ക് കേടുപാടുകൾ വരുത്തുന്നതും നിയമലംഘനമായാണ് കണക്കാക്കുന്നത്. മൂന്നാർ റേഞ്ച് ഓഫിസർ എസ്. ബിജുവിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം.
സന്ദർശകരോട് നീലക്കുറിഞ്ഞി പറിക്കുകയോ കേടുപാടുകൾ വരുത്തുകയോ പാടില്ലെന്ന് വനംവകുപ്പ്, ജില്ലാ ഭരണകൂടം എന്നിവർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതു മറി കടന്നാണ് യുവാവ് പൂക്കൾ പറിച്ചിരിക്കുന്നത്. നീലക്കുറിഞ്ഞി നശിപ്പിച്ചതുമായി ബന്ധപ്പെട്ട് കൂടുതൽ പേർക്കെതിരേ അന്വേഷണത്തിനും നീക്കമുണ്ട്.