Kerala

ലോകാരോഗ്യ സംഘടനയുടെ ടാപ് പദ്ധതി രാജ്യത്ത് ആദ്യമായി കേരളത്തില്‍

നടത്തിപ്പ് ചുമതല നിപ്മറിന്, പൈലറ്റ് പ്രോജക്റ്റ് ആളൂർ പഞ്ചായത്തിൽ, പിന്നീട് സംസ്ഥാനവ്യാപകമാക്കും

VK SANJU

ഇരിങ്ങാലക്കുട: ലോകാരോഗ്യ സംഘടന ഭിന്നശേഷി മേഖലയില്‍ നടപ്പാക്കുന്ന ടാപ്പ് പദ്ധതി (TAP - ട്രയ്‌നിങ് ഇന്‍ അസിസ്റ്റീവ് പ്രൊഡക്റ്റ്) നടത്തിപ്പിനായി ദേശീയ തലത്തില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷന് (നിപ്മര്‍) ചുമതല. സഹായ ഉപകരണങ്ങളുടെ ആവശ്യകതയും ഉപയോഗവും സംബന്ധിച്ച അവബോധം സൃഷ്ടിക്കുന്നതിന്‍റെ ഭാഗമായാണ് ഡബ്ല്യുഎച്ച്ഒ പദ്ധതി നടപ്പാക്കുന്നത്.

ഒരു പഞ്ചായത്തിലെ ആരോഗ്യ പ്രവര്‍ത്തകരെ സഹായ ഉപകരണങ്ങളുടെ ആവശ്യകതാ നിര്‍ണയം, ഉപകരണങ്ങളുടെ ഉപയോഗം, തുടര്‍നടപടികള്‍ എന്നിവ നല്‍കി സജ്ജമാക്കുകയെന്നതാണ് പദ്ധതിയുടെ ആദ്യഘട്ടം. ഇതിനായി നിപ്മര്‍ നിലകൊള്ളുന്ന ആളൂര്‍ പഞ്ചായത്തിനെയാണ് പൈലറ്റ് പദ്ധതിക്കായി തെരഞ്ഞെടുത്തിട്ടുള്ളത്. തുടര്‍ന്ന് മറ്റിടങ്ങളിലേയ്ക്കും വ്യാപിപ്പിക്കും. പരിശീലനം സിദ്ധിച്ച ജീവനക്കാരുടെ സേവനം പ്രയോജനപ്പെടുത്തി കേരളത്തിലെ ആരോഗ്യ മേഖലയിലെ പ്രൊഫഷണലുകള്‍ക്ക് പരിശീലനം നല്‍കാന്‍ പദ്ധതിയിലൂടെ കഴിയുമെന്നാണ് വിലയിരുത്തല്‍.

നിപ്മറിലെ പ്രൊഫഷണൽ ജീവനക്കാർ, പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍, പഞ്ചായത്തിലെ ഗ്രാമതല ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്കുള്ള പരിശീലനം, സഹായ ഉപകരണങ്ങളുടെ ആവശ്യകതാ നിര്‍ണയം, സഹായ ഉപകരണങ്ങളുടെ വിതരണവും തുടര്‍ നടപടികളുമടക്കം അഞ്ചുഘടകങ്ങളിലൂടെയാണ് പദ്ധതി നടപ്പാക്കുക.

24.72 ലക്ഷം രൂപയുടെ സഹായ ഉപകരണങ്ങളും പദ്ധതിയുടെ പരിശീലന ചെലവിലേയ്ക്ക് 20.60 ലക്ഷം രൂപയുമാണ് ഡബ്ല്യുഎച്ച്ഒ ആദ്യഘട്ടത്തില്‍ നല്‍കുക. കേരളത്തിലെ ഒരു പഞ്ചായത്തിനെ ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ സഹായ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്ന പഞ്ചായത്താക്കി മാറ്റാന്‍ പദ്ധതി മുഖേന സാധിക്കുമെന്ന് നിപ്മര്‍ എക്‌സിക്യൂട്ടിവ് ഡയരക്റ്റര്‍ ഇന്‍ ചാര്‍ജ് സി. ചന്ദ്രബാബു പറഞ്ഞു.

സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസത്തേക്ക് മഴ; ഓറഞ്ച്, യെലോ അലർട്ടുകൾ‌

ഓസീസ് പരമ്പര; ഇന്ത‍്യൻ ടീം യാത്ര തിരിച്ചു

കോട്ടയത്ത് വിദ്യാർഥിനി പ്രസവിച്ചു

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്; ജെഡിയു ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ടു

തുടക്കം പതറി, പിന്നീട് പൊരുതി; മഹാരാഷ്ട്രയുടെ രക്ഷകനായി ജലജ് സക്സേന