File image
കോട്ടയം: നായർ സർവീസ് സൊസൈറ്റിയ്ക്ക് 165 കോടി രൂപയുടെ ബജറ്റ്. 2025-26 സാമ്പത്തിക വർഷത്തേയ്ക്ക് 165 കോടിരൂപ വരവും അത്രയും തുക ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പെരുന്ന എൻഎസ്എസ് ആസ്ഥാനത്ത് അവതരിപ്പിച്ചത്. 157.55 കോടി രൂപയുടെ ബജറ്റായിരുന്നു കഴിഞ്ഞവർഷം.
വിവിധ വകുപ്പുകളുടെ ഭരണത്തിലേയ്ക്കായും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. ജനറൽ ഭരണം, സംഘടനാശാഖ, സ്‌കൂൾ, കോളെജ്, കൃഷി, ആരോഗ്യം, സർവീസസ്, പ്ലാനിങ് ആന്റ് ഡവലപ്പ്മെന്റ്, സോഷ്യൽ സർവീസ്, സർവേ ആന്റ് ലാൻഡ് റിക്കാർഡ്സ്, മരാമത്ത്, അക്കൗണ്ട്സ് ആന്റ് ഓഡിറ്റ്, ആശ്രമവും ദേവസ്വവും തുടങ്ങിയ വകുപ്പുകളിൽ കൂടിയാണ് വാർഷിക വരവും അത്രത്തോളം ചെലവും പ്രതീക്ഷിക്കുന്നത്. 44.11 കോടി രൂപ ക്യാപ്പിറ്റൽ ഇനങ്ങളിലും 120.88 കോടി രൂപ റവന്യൂ ഇനങ്ങളിലും വരവ് പ്രതീക്ഷിക്കുന്നുണ്ട്. ക്യാപ്പിറ്റൽ ഇനങ്ങളിൽ പ്രതീക്ഷിക്കുന്ന ചെലവ് 61.57 കോടി രൂപയും, റവന്യൂ ഇനങ്ങളിൽ പ്രതീക്ഷിക്കുന്ന ചെലവ് 103.42 കോടി രൂപയുമാണ്.
രാവിലെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ നേതൃത്വത്തിൽ മന്നം സമാധി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് പെരുന്ന എൻഎസ്എസ് ആസ്ഥാനത്തെ പ്രതിനിധി സഭാമന്ദിരത്തിൽ ബജറ്റ് സമ്മേളനവും തെരഞ്ഞെടുപ്പും നടന്നത്. എൻഎസ്എസ് പ്രസിഡന്‍റ് ഡോ. എൻ. ശശികുമാർ അധ്യക്ഷത വഹിച്ചു. പ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യ പ്രതിജ്ഞയും സമ്മേളനത്തിൽ നടന്നു. വൈസ് പ്രസിഡന്‍റ് സംഗീത് കുമാർ, എൻഎസ്എസ് സെക്രട്ടറി ഹരികുമാർ കോയിക്കൽ എൻഎസ്എസ് ഡയറക്റ്റർ ബോർഡംഗങ്ങൾ, കൗൺസിലർമാർ, താലൂക്ക് യൂണിയൻ ഭാരവാഹികൾ, പ്രതിനിധി സഭാംഗങ്ങൾ എന്നിവർ ബജറ്റ് സമ്മേളനത്തിൽ പങ്കെടുത്തു.